ജോലികഴിഞ്ഞ് വന്ന് മകള്‍ക്കൊപ്പം പഠിച്ചു, 54ാം വയസില്‍ മുരുഗയ്യര്‍ക്ക് മെഡിക്കല്‍ പ്രവേശനം; ഒപ്പം മകള്‍ക്കും

കൊച്ചി: ഒരു ഡോക്ടര്‍ ആവണം എന്നായിരുന്നു ചെറുപ്പത്തിലെ മുരുഗയ്യരുടെ ആഗ്രഹം. എന്നാല്‍ വീട്ടുകാര്‍ക്ക് താല്‍പ്പര്യം എന്‍ജിനീയറിങ് ആയിരുന്നു. അങ്ങനെ തന്റെ ആഗ്രഹങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് അദ്ദേഹം വീട്ടുകാരുടെ വഴിയെ നടന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ ആഗ്രഹം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് മുരുഗയ്യര്‍. മകള്‍ക്കൊപ്പം പരീക്ഷയെഴുതി അഡ്മിഷന്‍ നേടിയിരിക്കുകയാണ് അദ്ദേഹം.

ബിപിസിഎല്‍ കൊച്ചി റിഫൈനറി ചീഫ് മാനേജര്‍ ലഫ്. കേണല്‍ ആര്‍ മുരുഗയ്യര്‍ ആണ് തന്റെ 54ാം വയസില്‍ മെഡിസിന് അഡ്മിഷന്‍ നേടിയത്. 18കാരിയായ മകള്‍ ആര്‍എം ശീതളിനൊപ്പമാണ് അദ്ദേഹം നീറ്റ് പരീക്ഷ എഴുതിയത്. മകള്‍ക്കും അഡ്മിഷന്‍ ലഭിച്ചു. മുരുഗയ്യന്‍ ചെന്നൈ ശ്രീലളിതാംബിക മെഡിക്കല്‍ കോളജിലും മകള്‍ ശീതള്‍ പോണ്ടിച്ചേരി വിനായക മിഷന്‍ മെഡിക്കല്‍ കോളജിലുമാണു അലോട്‌മെന്റില്‍ പ്രവേശനം നേടിയത്.

കിറിഫൈനറിയിലെ ജോലി കഴിഞ്ഞു വന്ന ശേഷമാണ് മകളോടൊപ്പം മുരുഗയ്യന്‍ നീറ്റ് പരീക്ഷയ്ക്കു പഠിച്ചത്. ഭാര്യ മാലതി പൂര്‍ണ പിന്തുണ നല്‍കി. തഞ്ചാവൂര്‍ സ്വദേശിയായ മുരുഗയ്യന്‍ 31 വര്‍ഷമായി കേരളത്തിലുണ്ട്. പഠനത്തിന്റെ കാര്യത്തില്‍ ഇന്നും മുരുഗയ്യര്‍ മുന്‍പന്തിയിലാണ്. ഇതിനോടകം എന്‍ജിനീയറിങ്ങിനൊപ്പം നിയമം, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദങ്ങളും നേടിയിട്ടുണ്ട്.

ഉയര്‍ന്ന പ്രായപരിധി നിബന്ധനയില്ലാതെ ആര്‍ക്കും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതി വിധി വന്നതോടെ മുരുഗയ്യന്റെ ആഗ്രഹത്തിന് വീണ്ടും ചിറകുമുളക്കുകയായിരുന്നു. അടുത്ത അലോട്‌മെന്റ് കൂടി നോക്കിയ ശേഷമേ ഏതു കോളജില്‍ ചേരണമെന്നു തീരുമാനിക്കൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News