വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുങ്ങും; അന്വേഷണം

തിരുവനന്തപുരം: വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വാവ സുരേഷ് വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം. സംഭവത്തില്‍ സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കോട്ടയത്ത് പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോള്‍ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം 20 ശതമാനം മാത്രമായിരുന്നു. പിന്നീട് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനവും ദുര്‍ബലമായിരുന്നു.

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. വാവ സുരേഷ് കൂടുതല്‍ പ്രതികരണ ശേഷി കൈവരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത 7 ദിവസവും നിര്‍ണായകമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ പുരോഗതി കൈവരിക്കണം. അവയവങ്ങളുടെ പ്രതികരണം സ്ഥായിയായി നില്‍ക്കണം. എന്നാല്‍ മാത്രമേ വെന്റിലേറ്റര്‍ മാറ്റാന്‍ കഴിയൂ. ഡോക്ടര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ശരീരത്തിലേറ്റ വിഷത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ ഏഴുദിവസമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് വാവ സുരേഷിന്റെ ചികിത്സ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News