27.8 C
Kottayam
Tuesday, May 28, 2024

കൊവിഡ് വരുമെന്ന് ഭയം; കോട്ടയത്ത് ചികിത്സയ്ക്കായി പുറത്തിറങ്ങിയ അച്ഛനെ മകന്‍ മര്‍ദ്ദിച്ചു

Must read

കോട്ടയം: കൊവിഡ് കാലത്ത് അച്ഛന്‍ പുറത്തിറങ്ങിയാല്‍ രോഗം വരാന്‍ സാധ്യതയുണ്ടെന്ന് കരുതി യുവാവ് അച്ഛനെ മര്‍ദ്ദിച്ചതായി പരാതി. അച്ഛന്‍ പുറത്തിറങ്ങിയാല്‍ തന്റെ മക്കള്‍ക്കും കൊവിഡ് ബാധിച്ചേക്കുമെന്ന് ഭയന്നാണ് യുവാവ് അച്ഛനെ മര്‍ദ്ദിച്ചത്. രോഗിയായ അച്ഛന്‍ ഓട്ടോറിക്ഷയില്‍ തനിയെ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയപ്പോള്‍ പിന്നാലെ എത്തിയായിരുന്നു മര്‍ദനം.

ആശുപത്രി അധികൃതര്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസിനെ വിളിക്കാന്‍ തയാറായെങ്കിലും പരാതിയില്ലെന്നും കേസ് വേണ്ടെന്നും അച്ഛന്‍ അറിയിച്ചു. 70 വയസ്സുള്ള അച്ഛനാണ് 40 വയസ്സുള്ള മകന്റെ മര്‍ദനമേറ്റത്. ആശുപത്രിക്കുള്ളില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന അച്ഛനെ വിളിച്ച് എഴുന്നേല്‍പിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. കണ്ടുനിന്നവര്‍ ഓടിയെത്തി പിടിച്ചെഴുന്നേല്‍പിക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നാളെ തുടങ്ങും. ഇതിനായുള്ള രജിസ്‌ടേഷന്‍ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ 9 മുതല്‍ വാക്‌സിനേഷന്‍ തുടങ്ങും. കോവിന്‍ പോര്‍ട്ടല്‍ വഴിയും സ്‌പോട് രജിസ്‌ട്രേഷനിലൂടെയും സ്‌കൂളുകള്‍ വഴിയും വാക്‌സിന്‍ ബുക്ക് ചെയ്യാം. രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് വാക്‌സിനേഷന്‍കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. 15 മുതല്‍ 18 വയസ് വരെ പ്രായമുള്ള 15 ലക്ഷത്തിലേറെ പേര്‍ക്കാണ് കുത്തിവയ്പ് നല്കുന്നത്. സാമൂഹ്യ ആരോഗ്യ കേന്ദ്രം മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ബുധനാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും കുത്തിവയ്പ് നല്‍കും.

ചൊവ്വ, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാകും കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്‌സിന്‍ നല്‍കുക. തിങ്കളാഴ്ച മുതല്‍ ജനുവരി പത്തുവരെ ഇത്തരത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യാനാണ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത്.കുട്ടികള്‍ക്ക് കോവാക്‌സിനാണ് നല്‍കുന്നത്. വാക്‌സിന്‍ നല്‍കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കും. കുട്ടികളുടെ വാക്‌സിനേഷന്‍കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് നിറത്തിലുള്ള ബോര്‍ഡ് ആയിരിക്കും പ്രദര്‍ശിപ്പിക്കുക. മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന് നീല നിറത്തിലുള്ള ബോര്‍ഡുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week