CrimeHome-bannerKeralaNews

വിവാഹ ദല്ലാളായെത്തിയ യുവതിയുമായി 14 കാരിയ്ക്ക് അടുപ്പം,എതിർത്ത സഹോദരനെ പീഡനക്കേസിൽ കുടുക്കി, ഇടുക്കിയിൽ നടന്നത്

തൊടുപുഴ:സഹോദരിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് നാണക്കേടിലും ദുഃഖത്തിലുമായിരുന്നു ഇടുക്കിയിലെ ആ കുടുംബം. എന്നാൽ, വിവാഹദല്ലാളായ യുവതി വൈരം തീർക്കാൻ കെട്ടിച്ചമച്ചതാണ് കേസെന്ന് പോലീസ് കണ്ടെത്തി. ആത്മഹത്യയുടെ വക്കിലായിരുന്ന കുടുംബത്തിന് ഇതോടെ ആശ്വാസവുമായി. ഇടുക്കി ഡിവൈ.എസ്.പി. ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘമാണ് കേസന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. പരാതി കൊടുപ്പിച്ച യുവതിയുടെപേരിൽ കേസും എടുത്തു.

ഇടുക്കി കഞ്ഞിക്കുഴിയിൽ പതിന്നാലുകാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന വിവരം ഏപ്രിൽ 20-ന് തൃശ്ശൂരിലെ മനുഷ്യാവകാശപ്രവർത്തകവഴിയാണ് പോലീസിന് ലഭിക്കുന്നത്. പെൺകുട്ടിയുെട മൊഴിയെടുത്തു. പീഡനം നടന്നിട്ടുണ്ടാകാമെന്ന് ഗൈനക്കോളജിസ്റ്റും റിപ്പോർട്ട് നൽകി.

എന്നാൽ മൊഴിയെടുത്തപ്പോൾ, പ്രദേശവാസിയും വിവാഹദല്ലാളുമായ യുവതി ഒപ്പം വേണമെന്ന പെൺകുട്ടിയുടെ ശാഠ്യവും ഡോക്ടറുടെ റിപ്പോർട്ടിലെ ഉറപ്പില്ലായ്മയും കുറ്റം ചെയ്തിട്ടില്ലെന്ന സഹോദരന്റെ മൊഴിയും പോലീസിനെ വലച്ചു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുൾപ്പെടെ 16 പേർ പല സംഘങ്ങളായി വിശദമായ അന്വേഷണം തുടങ്ങി.

ഇതിനിടെ, അഭയകേന്ദ്രത്തിലാക്കിയ പെൺകുട്ടി അവിടത്തെ രജിസ്റ്ററിൽ ഇങ്ങനെ കുറിച്ചു.

‘സഹോദരൻ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. കലാമ്മ പറഞ്ഞിട്ടാണ് എല്ലാം ചെയ്തത്’ -ഇക്കാര്യം അറിഞ്ഞതോടെ, പോലീസിടപെട്ട് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജന്റെ സഹായത്തോടെ വീണ്ടും പരിശോധിപ്പിച്ചു. പീഡനം നടന്നില്ലെന്നായിരുന്നു റിപ്പോർട്ട്. വീണ്ടും മൊഴിയെടുത്തപ്പോൾ, പൊട്ടിക്കരഞ്ഞുകൊണ്ട് പെൺകുട്ടി തന്റെ തെറ്റ് ഏറ്റുപറഞ്ഞു.

വെണ്മണി സ്വദേശിനിയായ ശ്രീകല, കുട്ടിയുടെ സഹോദരന് വിവാഹമാലോചിച്ച് സ്ഥിരമായി വീട്ടിൽ വന്നിരുന്നു. മൂന്നുമാസംകൊണ്ട് ഇവർ കുട്ടിയുമായി അടുത്തു. അടുപ്പക്കൂടുതൽകൊണ്ട്, ‘കലാമ്മ’യെന്നാണ് കുട്ടി ഇവരെ വിളിച്ചിരുന്നത്.

പെൺകുട്ടിയോടുള്ള ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹോദരൻ, വീട്ടിൽ വരുന്നതിൽനിന്ന്‌ ശ്രീകലയെ വിലക്കി. വിവാഹാലോചനയുമായി വരേണ്ടെന്നും പറഞ്ഞു.

ഇതിന്റെ വൈരത്തിലാണ് ശ്രീകല, അടുപ്പം മുതലെടുത്ത് സഹോദരനെതിരേ മൊഴി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ദുരുപയോഗം ചെയ്തതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് ശ്രീകലയുടെപേരിൽ കേസെടുത്തിരിക്കുന്നത്.

യുവാവിനും സുഹൃത്തുക്കൾക്കുമെതിരായ കേസ് പിൻവലിക്കാനും നടപടി തുടങ്ങി. കഞ്ഞിക്കുഴി പോലീസ് ഇൻസ്പെക്ടർ സെബി തോമസ്, എസ്.ഐ.മാരായ സന്തോഷ്, റോബിൻസൺ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button