നാളെ മുതല്‍ ഭൂമിയുടെ ന്യായ വില കൂടും; നികുതിയില്‍ ഇരട്ടിയിലേറെ വര്‍ധന, വാഹന രജിസ്ട്രേഷന്‍ നിരക്കും ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ഭൂമിയുടെ ന്യായ വില കൂടും. ന്യായവിലയില്‍ പത്തുശതമാനം വര്‍ധന വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം ഇന്നിറങ്ങും. ഇതോടെ ഭൂമി രജിസ്ട്രേഷന്‍ ചെലവും ഉയരും.അടിസ്ഥാന ഭൂനികുതിയില്‍ ഇരട്ടിയിലേറെ വര്‍ധനയാണ് വരുന്നത്.എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി ഉയരും.

ഇതിലൂടെ ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതിയാണ് പരിഷ്‌കരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തിയാകും അടിസ്ഥാന ഭൂനികുതി പരിഷ്‌കരണം.

ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല.എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹന രജിസ്‌ട്രേഷന്‍ നിരക്കും നാളെ മുതല്‍ കൂടും.

വാഹന രജിസ്‌ട്രേഷനും പുറമെ, ഫിറ്റ്‌നസ് നിരക്കുകളും കൂടും. സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും നാളെ മുതല്‍ നിലവില്‍ വരും. വര്‍ധിപ്പിച്ച വെള്ളക്കരവും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അഞ്ചു ശതമാനമാണ് കുടിവെള്ളത്തിന് അടിസ്ഥാന നിരക്കില്‍ വര്‍ധന വരുത്തിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News