24.4 C
Kottayam
Sunday, September 29, 2024

ജെയ്ക്കും, ജെയ്ക്കിന്റെ സ്വത്തും ചർച്ചയാകുമ്പോള്‍ ഓർത്തുപോയ ഒരു കഥ: വൈറലായി കുറിപ്പ്

Must read

കോട്ടയം: സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിനെക്കുറിച്ചുള്ള കുറിപ്പ്. അച്ഛന്‍റെ സർജറിക്കായി എ നെഗറ്റീവ് രക്തത്തിനായി ബുദ്ധിമുട്ടുമ്പോള്‍ എവിടെ നിന്നെന്ന് അറിയാത്ത ഒരാള്‍ എത്തി രക്തം ദാനം ചെയ്തുവെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആയിരുന്ന ഡോ. ബാലചന്ദ്രന്‍റെ മകള്‍ ആര്‍ദ്ര ബാലചന്ദ്രൻ ഫേസ്ബുക്കില്‍ കുറിക്കുന്നത്. ബ്ലഡ് വേണമെന്ന് എങ്ങനെ അറിഞ്ഞെന്ന് ചോദിച്ചപ്പോള്‍ “എന്റെ അനിയൻ ജെയ്ക് പറഞ്ഞു” എന്ന് മറുപടി പറഞ്ഞു കൊണ്ട് തന്നെ തോമസ് എന്നയാള്‍ നടന്നു പോയപ്പോള്‍ എനിക്കൊരു പിടിയും കിട്ടിയില്ലെന്നാണ് ആര്‍ദ്ര ബാലചന്ദ്രൻ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

ജെയ്ക്ക് സി തോമസിനെക്കുറിച്ചുള്ള ആർദ്രയുടെ കുറിപ്പ് ഇങ്ങനെ..

2019 ഏപ്രിൽ 24. അനിയന്റെ മകന്റെ കല്യാണസ്ഥലത്ത് വെച്ച് ഒരു പ്ലാസ്റ്റിക് കസേര ചതിച്ചു, അച്ഛൻ വീണ് ഇടതു ഫിമർ ഫ്രാക്ചർ ആയി. കോട്ടയം മെഡിക്കൽ കോളേജിലെത്തിയപ്പോൾ വൈകുന്നേരമായെങ്കിലും അച്ഛന്റെ തട്ടകം ആയതു കൊണ്ട്, ഒട്ടും താമസിക്കാതെ ഡോ. എം.എ. തോമസ് അച്ഛനെ കണ്ടു, പിറ്റേന്ന് തന്നെ സർജറി ചെയ്യാം എന്ന് പറഞ്ഞു. ബ്ലഡ്ബാങ്കിൽ രാവിലെ ചെന്ന് പറഞ്ഞാൽ അവർ രക്തം അറേഞ്ച് ചെയ്യും എന്നും ഒരുപാടു കാര്യങ്ങളുടെ കൂട്ടത്തിൽ ഒരു ജൂനിയർ ഡോക്ടർ പറഞ്ഞു.

പിറ്റേന്ന് രാവിലെ ബ്ലഡ്ബാങ്ക് തുറന്ന പാടെ അവിടെ എത്തിയെങ്കിലും കാര്യങ്ങൾ ആകെ കുഴഞ്ഞു. അച്ഛന്റേത് എ നെഗറ്റിവ് എന്ന റെയർ ഗ്രൂപ്പാണ്. അതവിടെ സ്റ്റോക്കില്ല. പിറ്റേന്ന് ഡോണറെ എത്തിക്കാം എന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും അവരെന്തു ചെയ്യാൻ? തരാൻ അന്നവിടെ രക്തം ഇല്ല. സർജറി രണ്ടു മണിക്കൂറിൽ ചെയ്യണം. അച്ഛൻ സൂപ്രണ്ടായിരുന്ന സ്ഥാപനമാണ്, ഇങ്ങനെ ഒരു സാഹചര്യം വരുമെന്ന് നമ്മൾ വിചാരിക്കുന്നേ ഇല്ല. റ്റേക്കൺ ഫോർ ഗ്രാന്റഡ് ആയി എടുത്ത ഒരു പ്രിവിലെജും സഹായത്തിന് വരാഞ്ഞ രണ്ടു മണിക്കൂറുകളായിരുന്നു. ഗത്യന്തരമില്ലാതെ സർജറി മാറ്റി വെച്ചു.

ഡോ. എം.എ. തോമസിന്റെ സർജറി ദിവസം പിന്നെ 26ന് ആണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ രക്തം കിട്ടിയാലേ 26ന് സർജറി നടക്കൂ. ഡി വൈ എഫ് ഐ, സേവാഭാരതി, അങ്ങനെ എല്ലാ വഴിയിലൂടെയും അന്വേഷണം തുടങ്ങി. പല നമ്പറുകളും കിട്ടുമെങ്കിലും, വിളിച്ചു ചോദിച്ചു വരുമ്പോൾ, ചിലർ അടുത്ത കാലത്തു രക്തം കൊടുത്തിട്ടുണ്ടാകും, അല്ലെങ്കിൽ ചിലർ സ്ഥലത്തുണ്ടാകില്ല, അങ്ങനെ പല പ്രശ്നങ്ങൾ.

എന്തായാലും പിറ്റേന്ന് രാവിലെ വരാൻ തയ്യാറായി രണ്ടു പേരെ കിട്ടി. ആദ്യം വന്ന ആൾ സ്‌ക്രീനിങ്ങിനു ചെന്നപ്പോ കയ്യിൽ ഒരു മുറിവ് കണ്ടത് കൊണ്ട് ബ്ലഡ്ബാങ്കിൽ ആ ഡോണറെ റിജെക്ട് ചെയ്തു. എനിക്ക് വീണ്ടും ടെൻഷൻ ആയി തുടങ്ങി. രണ്ടാമത്തെ ആൾക്കും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ? രണ്ടാമനെ കാത്ത് ഞാൻ നിൽക്കെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് കോൾ. “തോമസാണ്, ബ്ലഡ് തരാൻ ആണ്. ജയ്ക്ക് പറഞ്ഞിട്ട് വന്നതാണ്. ബ്ലഡ്‌ ബാങ്കിന്റെ താഴെ ഉണ്ട്.” ഞാൻ പ്രതീക്ഷിച്ചിരുന്ന രണ്ടാമൻ – കുരിയൻ – അല്ല ഇത്. എനിക്കാകെ കൺഫ്യൂഷൻ ആയി. എന്തായാലും മുകളിലേക്ക് വരാൻ പറഞ്ഞു.

സ്‌ക്രീനിങ്ങിനു പോകുന്നതിനു മുൻപ് കിട്ടിയ രണ്ടു മിനിറ്റിൽ അനുപമ തീയറ്ററിന്റെ എതിർവശം ബിസിനസ് നടത്തുകയാണെന്നും പുതുപ്പള്ളി ആണ് വീടെന്നും പറഞ്ഞു. ആളകത്തേക്ക് പോയി.

ആശുപത്രിയിൽ, പ്രത്യേകിച്ച് ഇങ്ങനെ ഒരു സാഹചര്യത്തിൽ, എനിക്ക് യാതൊരു മുൻപരിചയവും ഇല്ല. അന്നേരം ബ്ലഡ്ബാങ്കിൽ ഞാൻ മാത്രമേ ഉള്ളൂ. ആശുപത്രി കാര്യങ്ങൾ അറിയുന്ന ഒരാളോട് ചോദിച്ചപ്പോൾ കിട്ടിയ നിർദേശം വെച്ച്, തോമസ് ബ്ലഡ് കൊടുത്തു ഇറങ്ങി വന്നപ്പോ “എന്തെങ്കിലും കഴിച്ചിട്ട് പോയാലോ” എന്ന് ചമ്മലോടെ ഞാൻ ചോദിച്ചു. പുള്ളി ഒരു പ്രത്യേക ചിരി ചിരിച്ചിട്ട്, കൈ വീശി കാണിച്ചിട്ട് പെട്ടെന്ന് നടന്നിറങ്ങി.

“ബ്ലഡ് വേണമെന്ന് എങ്ങനെ അറിഞ്ഞെന്നാണ് പറഞ്ഞത്?” ചമ്മൽ മറയ്ക്കാൻ ഞാൻ ഒന്ന് കൂടി ചോദിച്ചു. “എന്റെ അനിയൻ ജെയ്ക് പറഞ്ഞു” എന്ന് മറുപടി പറഞ്ഞു കൊണ്ട് തന്നെ പുള്ളി നടന്നു പോയി. എനിക്കൊരു പിടിയും കിട്ടിയില്ല. തോമസ് ഇറങ്ങി അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ഒറിജിനൽ രണ്ടാമൻ – കുര്യൻ എത്തി. അദ്ദേഹത്തിന്റെ രക്തവും എടുത്തു. പ്ലാൻ ചെയ്ത രണ്ടു പേരിൽ ഒരാളുടെ രക്തം എടുക്കാൻ പറ്റിയില്ലെങ്കിലും, എവിടുന്നെന്നു അറിയാതെ ഒരാൾ കൂടി വന്നല്ലോ, ഭാഗ്യം, എന്ന് ഞാൻ വിചാരിച്ചു.

കോണ്ടാക്ടുകൾ തന്നു സഹായിച്ചു കൊണ്ടിരുന്ന ഡി വൈ എഫ്ഐ പ്രവർത്തകൻ അഭിഷേക്, എന്തെങ്കിലും ശെരിയായോ എന്ന് കുറച്ചു കഴിഞ്ഞു മെസ്സേജ് ചെയ്തു അന്വേഷിച്ചു. ഞാനീ സർപ്രൈസ് ഡോണറുടെ കാര്യം പറഞ്ഞപ്പോ അഭിഷേക് ചോദിച്ചു “ചേച്ചിക്ക് ആളെ മനസ്സിലായില്ലേ? അത് ജെയ്ക്കെട്ടന്റെ ബ്രദർ ആണ്.” എനിക്കന്നേരം ആണ് പുതുപ്പള്ളി, ജെയ്ക്ക്‌ തുടങ്ങിയ ലൈറ്റെല്ലാം ഒരുമിച്ചു കത്തിയത്.

അന്ന് കുര്യൻ കൊടുത്ത ബ്ലഡ് ആണോ തോമസ് കൊടുത്ത ബ്ലഡ് ആണോ അച്ഛന് ഉപയോഗിച്ചതെന്ന് അറിയില്ല. അതിനു പ്രസക്തിയും ഇല്ല. പക്ഷെ ആ സർപ്രൈസ് ഡോണറും, ആളെ വിട്ട അനിയനും, അന്നെനിക്ക് പകർന്ന ആശ്വാസം (ചമ്മലും) ചെറുതല്ല. ജെയ്ക്കും, ജെയ്ക്കിന്റെ ചേട്ടനും അവരുടെ സ്വത്തുവകകളും ഒക്കെ ചർച്ചയാകുന്നത് കണ്ടപ്പോൾ വെറുതെ ഓർത്തു പോയ ഒരു കഥ. സഹായിക്കാനുള്ള മനുഷ്യരുടെ മനസ്സാണ് ഏറ്റവും വലിയ സ്വത്തെന്ന് എന്നെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുള്ള ഒരു ചോരക്കഥ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week