ചടങ്ങിന് പ്രതീക്ഷിക്കുന്നത് 400ല്‍ താഴെ ആളുകളെ; സത്യപ്രതിജ്ഞയ്ക്കെതിരായ ഹര്‍ജിയില്‍ വിശദീകരണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കി. 400 ല്‍ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.

500 പേരെയാണ് സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്. എന്നാല്‍ പ്രതിപക്ഷ എം.എല്‍.എമാര്‍,ന്യാധിപന്മാര്‍ എന്നിവര്‍ പങ്കെടുക്കില്ലെന്നു അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ 400 ല്‍ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാ കൊറോണ മാനദണ്ഡങ്ങളും പാലിച്ചാകും ചടങ്ങെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍, സര്‍ക്കാര്‍ ഒഴിച്ച് കൂടാന്‍ ആകാത്തവരെ മാത്രം വിളിച്ചെന്ന വാദം ശരിയല്ലെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ പണം നല്‍കിയവരെ വരെ ചടങ്ങില്‍ വിളിച്ചെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ചികിത്സാ നീതി സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. കെജെ പ്രിന്‍സാണ് ഹര്‍ജി നല്‍കിയത്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News