InternationalNews

യു.എസ് സൈനിക വിമാനത്തില്‍നിന്ന് വീണ് മരിച്ചവരില്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരം സാകി അന്‍വരിയും

കാബൂൾ:അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ കാബൂളിൽ നിന്ന് പറന്നുയർന്ന യുഎസ് സൈനിക വിമാനത്തിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർ വീണു മരിച്ചതിന്റെ ദൃശ്യം ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിൽ ഒരാൾ അഫ്ഗാൻ ദേശീയ ഫുട്ബോൾ താരം സാകി അൻവരിയാണെന്നത് പുതിയ വിവരം. അഫ്ഗാൻ വാർത്താ ഏജൻസികളാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാൻ ദേശീയ ഫുട്ബോൾ ടീമും മരിച്ചത് സാകി അൻവരിയാണെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. 19 വയസുകാരനാണ് സാകി അൻവരി. താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചെടുത്തതിന് ശേഷം തിങ്കളാഴ്ചയാണ് കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദാരുണ സംഭവങ്ങൾ അരങ്ങേറിയത്. രാജ്യം വിടാനുള്ള തീവ്ര ശ്രമത്തിൽ അഫ്ഗാനികൾ വിമാനത്തിൽ പറ്റിപിടിച്ച് നിൽക്കുന്നതിന്റേയും ഇടിച്ചുകയറുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

തിങ്കളാഴ്ച കാബൂളിൽ നിന്ന് പറന്നുയർന്ന അമേരിക്കൻ സൈനിക വിമാനമായ ബോയിങ് സി -17 ന്റെ ചക്രങ്ങൾക്ക് സമീപം കയറി യാത്ര ചെയ്തവരാണ് വീണു മരിച്ചത്. കാബൂളിൽ നിന്ന് ഖത്തറിലേക്കായിരുന്നു വിമാനം പറന്നിരുന്നത്.

അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതോടെ യു.എസ്. സൈനിക വിമാനത്തിന്റെ ചക്രത്തിനിടയിൽ കയറി രക്ഷപ്പെടാൻ നോക്കിയ രണ്ടുപേർ വിമാനം പറന്നുയർന്നപ്പോൾ താഴേക്കു പതിക്കുന്ന വീഡിയോ ലോകമനഃസാക്ഷിയെ കഴിഞ്ഞദിവസം പിടിച്ചുലച്ചിരുന്നു. താഴേക്കു പതിച്ച രണ്ടുപേർ വന്നു വീണത് തന്റെ വീടിന്റെ ടെറസിനു മുകളിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്ഗാൻ സ്വദേശിയായ വാലി സലേക്. ദേശീയ മാധ്യമമായ എൻ.ഡി.ടി.വി.ക്ക് നൽകിയ അഭിമുഖത്തിലാണ് സലേക് ഇക്കാര്യം വെളിപ്പെടുത്തിയത്.

തിങ്കളാഴ്ച കുടുംബത്തിനൊപ്പം കാബൂളിലെ വീടിനുള്ളിലിരിക്കുമ്പോഴാണ് മേൽക്കൂരയ്ക്കു മുകളിൽ വലിയ ശബ്ദത്തിൽ എന്തോ വീണ ശബ്ദം സലേക് കേട്ടത്. ട്രക്കിന്റെ ടയർ പൊട്ടിത്തെറിക്കുന്നതുപോലുള്ള ശബ്ദമായിരുന്നു അതെന്ന് സലേക് പറഞ്ഞു. ഓടി ടെറസിലെത്തിയ അദ്ദേഹം കണ്ടത് മനസ്സ് മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു, രണ്ട് മൃതദേഹങ്ങൾ. ഇത് കണ്ട് സലേകിന്റെ ഭാര്യ ബോധരഹിതയായി.

താലിബാന്റെ കൈയിൽനിന്ന് രക്ഷപ്പെടാനായി ജീവൻപണയം വെച്ച് അഫ്ഗാൻ വിടാനായി പതിനായിരക്കണക്കിന് പേരാണ് തിങ്കളാഴ്ച കാബൂൾ വിമാനത്താവളത്തിലെത്തിയത്. അവരിൽ ചിലരാണ് യു.എസ്. സൈന്യത്തിന്റെ കാർഗോ വിമാനമായ സി-17-ന്റെ ചക്രത്തിനിടയിൽ കയറി രക്ഷപ്പെടാൻ നോക്കിയത്. എന്നാൽ, വിമാനം പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽതന്നെ ഇരുവരും താഴേക്കു പതിക്കുകയായിരുന്നു.

വീഴ്ചയിൽ മൃതദേഹങ്ങൾ ചിതറിത്തെറിച്ചു. വയറും തലയും പിളർന്നു. ഷാളും തുണികളും ഉപയോഗിച്ച് മൃതദേഹങ്ങൾ മറയ്ക്കുകയും സലേഹും അയൽക്കാരും കൂടി അവ പള്ളിയിലെത്തിക്കുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വീടിനും കേടുപാടുകൾ പറ്റിയിട്ടുണ്ട്.

മരിച്ച രണ്ടുപേരും 30 വയസ്സിനു താഴെ പ്രായമുള്ളവരാണെന്നും അവരുടെ വസ്ത്രത്തിനുള്ളിലുണ്ടായിരുന്ന ജനന സർട്ടിഫിക്കറ്റിൽ നിന്ന് ഇരുവരെയും തിരിച്ചറിഞ്ഞതായും സലേക് പറഞ്ഞു.

തങ്ങളുടെ കണ്ണിനു മുന്നിൽ കാബൂൾ മാറുന്നത് സലേഹ് വിവരിച്ചു. നിമഷങ്ങൾക്കുള്ളിൽ കാബൂൾ മരുഭൂമി പോലെയായി. പുരുഷന്മാരെയും സ്ത്രീകളെയൊന്നും പുറത്തു കണ്ടില്ല. അടുത്ത മണിക്കൂറിൽ എന്താണ് സംഭവിക്കുകയെന്ന് പറയാൻ കഴിയില്ല. ഭയം നിറഞ്ഞ അന്തരീക്ഷമാണെങ്ങും. അവസരം കിട്ടിയാൽ ഞാൻ അഫ്ഗാൻ വിട്ട് മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടും-സലേഹ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button