‘ഇ.എസ്.ബിജിമോളും ബി.ജെ.പിയിലേക്കോ? ക്ഷണം ലഭിച്ചെന്ന് പീരുമേട് മുന്‍ എം.എല്‍.എ

ഇടുക്കി: ബിജെപിയിലേക്ക് ക്ഷണിച്ച് ചില നേതാക്കൾ മുൻപ് വിളിച്ചിരുന്നുവെന്ന് സിപിഐ നേതാവും പീരുമേട് മുൻ എംഎൽഎയുമായ ഇഎസ് ബിജിമോൾ. താൽപ്പര്യം ഇല്ലെന്നായിരുന്നു എൻ്റെ മറുപടി. ഇക്കാര്യം പാർട്ടി നേതൃത്വത്തിന് അറിയാമെന്നും ബിജിമോൾ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നതിനിടെയാണ് മുൻ എംഎൽഎയുടെ നിർണായക വെളിപ്പെടുത്തൽ.

കേരളാ കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന മാത്യു സ്റ്റീഫൻ, കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കർ എന്നിവർ ബിജിമോളുമായി ചർച്ച നടത്തിയിരുന്നുവെന്ന സൂചനയാണ് വന്നത്‌. എന്നാൽ, തന്നെ ആരാണ് വിളിച്ചതെന്ന കാര്യത്തിൽ ബിജിമോൾ വ്യക്തമാക്കിയിട്ടില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയായി മാത്യു സ്റ്റീഫനെ പരിഗണിച്ചിരുന്നു. ബിഡിജെഎസിൽ അംഗത്വമെടുത്ത് മത്സരിക്കണമെന്നായിരുന്നു ബിജെപി നേതൃത്വത്തിൻ്റെ നിബന്ധന. എന്നാൽ ബിജെപി അംഗത്വം തന്നെ വേണമെന്ന് മാത്യു സ്റ്റീഫൻ നിലപാടെടുത്തതോടെ പാർട്ടി തീരുമാനം വൈകുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടുക്കിയിലെ സിപിഎം മുന്‍ നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രന്‍ ബിജെപിയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ചില നേതാക്കൾ മുൻപ് വിളിച്ചിരുന്നുവെന്ന് സിപിഐ നേതാവ് ബിജിമോൾ വ്യക്തമാക്കുന്നത്. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ഡൽഹിയിലെത്തി എസ് രാജേന്ദ്രന്‍ ചർച്ച നടത്തിയിരുന്നു.

എസ് രാജേന്ദ്രന്‍ പാർട്ടി വിടില്ലെന്നാണ് കരുതുന്നതെന്ന് എംഎൽഎയും മുൻ മന്ത്രിയുമായ എം എം മണി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എസ് രാജേന്ദ്രന് എല്ലാം നൽകിയത് പാർട്ടിയാണ്. താൻ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് രാജേന്ദ്രനെ ജില്ലാ കമ്മിയിലെടുത്തത്. രാജേന്ദ്രൻ അത് മറന്നതുകൊണ്ടാണ് പാർട്ടിക്ക് നടപടി സ്വീകരിക്കേണ്ടിവന്നതെന്നും എംഎം മണി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News