‘ഇക്വഡോറി’ല്‍ തട്ടി സമനിലക്കുരുക്കില്‍ നെതര്‍ലന്‍ഡ്‌സ്

ദോഹ: ആറാം മിനിറ്റില്‍ തന്നെ ഗോളടിച്ചു ഡച്ച്പട, എന്നാല്‍ അതിനു ശേഷം ഇക്വഡോര്‍ അവരെ കളിപഠിപ്പിച്ചു. ആദ്യാവസാനം രാകിമിനുക്കി മൂര്‍ച്ചകൂട്ടിയ എക്വഡോര്‍ ആക്രമണങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.

മത്സരത്തില്‍ ഇക്വഡോര്‍ ടീം ഒത്തിണക്കം കാണിക്കാന്‍ ഇത്തിരി വൈകിയപ്പോള്‍ അവസരം മുതലെടുത്ത് ആറാം മിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്‌സ് മുന്നിലെത്തി. കോഡി ഗാക്‌പോയുടെ കിടിലന്‍ ഗോളിലാണ് ഡച്ച് ടീം ലീഡെടുത്തത്. ഒരു ഡച്ച് അറ്റാക്കിങ് റണ്ണിനൊടുവില്‍ ഡിഫ്‌ളക്റ്റായ ഒരു പാസ് പിടിച്ചെടുത്ത് ഡേവി ക്ലാസന്‍ നല്‍കിയ പന്ത് തകര്‍പ്പനൊരു ഇടംകാലനടിയിലൂടെ ഗാക്‌പോ വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വീണതോടെ ഇക്വഡോര്‍ ഉണര്‍ന്നു, ആക്രമണങ്ങള്‍ ശക്തമായി. ആഞ്ജലോ പ്രെസിയാഡോ പലപ്പോഴും ഡച്ച് ബോക്‌സില്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഇത്തരമൊരു മുന്നേറ്റത്തില്‍ 11-ാം മിനിറ്റില്‍ ഇക്വഡോര്‍ മികച്ച ഒരു അവസരം ലഭിച്ചു. പ്രെസിയാഡോ ക്രോസ് ചെയ്ത് നല്‍കിയ പന്ത് പിയെറോ ഹിന്‍കാപി ഹെഡ്‌ചെയ്ത് എന്നെര്‍ വലന്‍സിയക്ക് നല്‍കി. വലന്‍സിയയുടെ ഹാഫ് വോളി പക്ഷേ നഥാന്‍ അകെ ഹെഡ്‌ചെയ്തകറ്റുകയായിരുന്നു.

തുടര്‍ന്ന് 24-ാം മിനിറ്റിലും 28-ാം മിനിറ്റിലും ഇക്വഡോര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം കൃത്യസമയത്ത് ഡച്ച് പ്രതിരോധം ക്ലിയര്‍ ചെയ്തു. ഇതിനു പിന്നാലെ 32-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സ് ഞെട്ടിയ നിമിഷമെത്തി. എന്നാല്‍ എന്നെര്‍ വലന്‍സിയയുടെ കിടിലന്‍ ഷോട്ട് രക്ഷപ്പെടുത്തി ഡച്ച് ഗോളി ആന്‍ഡ്രിസ് നൊപ്പേര്‍ട്ട് നെതര്‍ലന്‍ഡ്‌സിന്റെ രക്ഷകനായി.

പിന്നാലെ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പെര്‍വിസ് എസ്റ്റുപ്പിയന്‍ പന്ത് വലയിലെത്തിച്ചെങ്കിലും ജാക്ക്‌സണ്‍ പൊറോസോ ഓഫ്‌സൈഡ് പൊസിഷനിലാണെന്ന കാരണത്താല്‍ റഫറി ഗോള്‍ നിഷേധിച്ചത് തിരിച്ചടിയായി. താരങ്ങള്‍ വാര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും റഫറി തയ്യാറായില്ല. ഇതോടെ ആദ്യ പകുതി ലീഡില്‍ അവസാനിപ്പിക്കാന്‍ ഡച്ച് ടീമിനായി.

പക്ഷേ രണ്ടാം പകുതിയുടെ തുടക്കത്തില്‍ വര്‍ധിതവീര്യത്തോടെ കളത്തിലിറങ്ങിയ ഇക്വഡോര്‍ടീമിനു മുന്നില്‍ ഡച്ച് വിറയ്ക്കുകയായിരുന്നു. 49-ാം മിനിറ്റില്‍ തന്നെ അവര്‍ ഗോള്‍മടക്കി. ഡച്ച് ടീമിന്റെ ഒരു പ്രതിരോധപ്പിഴവില്‍ നിന്ന് പന്ത് റാഞ്ചി മുന്നേറിയ എസ്റ്റുപ്പിയന്റെ ഷോട്ട് കീപ്പര്‍ നൊപ്പേര്‍ട്ട് തട്ടിയകറ്റിയെങ്കിലും റീബൗണ്ട് വന്ന പന്ത് പിന്നാലെയെത്തിയ എന്നെര്‍ വലന്‍സിയ ടാപ് ചെയ്ത് വലയിലാക്കുകയായിരുന്നു. ലോകകപ്പുകളില്‍ അവസാന ആറ് ഗോളുകളും സ്‌കോര്‍ ചെയ്തത താരമെന്ന നേട്ടവും ഇതോടെ വലന്‍സിയ സ്വന്തമാക്കി.

വലന്‍സിയയും ഗോണ്‍സാലോ പ്ലാറ്റയും പ്രെസിയാഡോയുമെല്ലാം നിരന്തരം ഡച്ച് ബോക്‌സിലേക്ക് അറ്റാക്കിങ് റണ്ണുകള്‍ നടത്തി. ഇക്വഡോര്‍ ആക്രമണം ശക്തമാക്കിയതോടെ നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഡച്ച് ഗോളി നൊപ്പേര്‍ട്ടിന് മത്സരത്തിലുടനീളം പിടിപ്പത് പണിയായിരുന്നു.

59-ാം മിനിറ്റില്‍ ഇക്വഡോര്‍ വീണ്ടും ഗോളിനടുത്തെത്തി. ഇത്തവണ പ്രെസിയാഡോയുടെ ക്രോസില്‍ നിന്നുള്ള വലന്‍സിയയുടെ ഷോട്ട് വാന്‍ഡൈക്ക് തടഞ്ഞെങ്കിലും ഇതിനു പിന്നാലെ പന്ത് ലഭിച്ച പ്ലാറ്റയുടെ ഗോളെന്നുറച്ച ഷോട്ട് ബാറിലിടിച്ച് തെറിക്കുകയായിരുന്നു. 15 ഷോട്ടുകളാണ് എക്വഡോര്‍ മത്സരത്തിലുടനീളം ഗോളിലേക്ക് തൊടുത്തത്. മറുവശത്ത് വെറും രണ്ട് ഷോട്ടുകള്‍ മാത്രമായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ കണക്കില്‍.

പിന്നീടൊരിക്കലും കാര്യമായ മുന്നേറ്റങ്ങളൊരുക്കാന്‍ നെതര്‍ലന്‍ഡ്‌സിന് സാധിച്ചില്ല. ഇതിനിടെ 90-ാം മിനിറ്റില്‍ പരിക്കേറ്റ വലന്‍സിയ മടങ്ങിയത് ഇക്വഡോര്‍ ചെറിയ ആശങ്കയ്ക്കുള്ള വകയായി. വലന്‍സിയ മടങ്ങിയ ശേഷമുള്ള ആറ് മിനിറ്റ് അധികസമയത്ത് പോലും ഇക്വഡോര്‍ആക്രമണങ്ങളുടെ മൂര്‍ച്ച കുറഞ്ഞില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News