കൊല്ലത്ത് എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം;ഒരാൾ അറസ്റ്റിൽ

കൊല്ലം:കൊട്ടാരക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് – തലവൂര്‍ മഞ്ഞക്കാല സ്‌കൂളിനു സമീപം ലക്ഷ്മി നിവാസില്‍ കൃഷ്ണപിള്ള മകന്‍ ലാല്‍കുമാറിനെ (34) ആണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ലാല്‍കുമാറിനോടെപ്പം കാറിലുണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി ആശുപത്രിയില്‍ ചികില്‍സയിലാണ്.

വ്യാഴാഴ്ച രാത്രി ഓന്‍പത് മണിയോടെ കൊല്ലം പുനലൂര്‍ റോഡില്‍ കുന്നിക്കോടിന് സമീപം ചേത്തടി എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. മദ്യലഹരിയില്‍ ലാല്‍ കുമാര്‍ കൊട്ടാരക്കര നിന്നും കുന്നിക്കോട് ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചു കൊണ്ടുവന്ന കാര്‍ കുന്നിക്കോട് ഭാഗത്തുനിന്നും എതിര്‍ദിശയില്‍ വന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരായിരുന്ന കേരളപുരം മണ്ഡലം ജംഗ്ഷനില്‍ വസന്ത നിലയം വീട്ടില്‍ വിജയന്റെ മകന്‍ ബിഎന്‍ ഗോവിന്ദ് (20), കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ പട്ടോളിവയല്‍ മുറിയില്‍ ചൈതന്യം വീട്ടില്‍ അജയന്‍ മകള്‍ ചൈതന്യ (19) എന്നിവരാണ് മരണപ്പെട്ടത്. തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും.

പ്രതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതിയായ ലാല്‍ കുമാറിനെ ശനിയാഴ്ച രാവിലെ 11 മണിയോടെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍ മരിച്ചവര്‍. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ചാണ് അപകടം. കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എര്‍ട്ടിഗ കാറുമായി ബി എന്‍ ഗോവിന്ദിന്റെ ബുള്ളറ്റ് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗോവിന്ദിനെ കൊട്ടാരക്കര സ്വകാര്യ ആശു പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News