സ്ഥാനാര്‍ത്ഥിക്ക് കൊവിഡെന്ന് പറഞ്ഞ് ആശുപത്രിയിലാക്കി; പ്രചാരണം തടയാനുള്ള നീക്കമെന്ന് യു.ഡി.എഫ്

കോഴിക്കോട്: സ്ഥാനാര്‍ത്ഥിയ്ക്ക് കൊവിഡെന്ന് പറഞ്ഞ് ആശുപത്രിയിലാക്കിയത് തെരഞ്ഞെടുപ്പ് പ്രചാരണം തടയാനുള്ള നീക്കമാണെന്നും ആരോപിച്ച് യു.ഡി.എഫ് രംഗത്ത്. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായതതിലാണ് സംഭവം.

പതിനഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സജിനി ദേവരാജനെയാണ് കൊവിഡ് പോസിറ്റീവ് ഫലം വന്നതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 20ന് ആശുപത്രിയിലേക്ക് മാറ്റിയത്. മകന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്തിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടത്തിയ പരിശോധനയിലായിരുന്നു സജിനിക്ക് കൊവിഡെന്ന് ഫലം വന്നത്.

കൊവിഡ് ബാധിച്ച സജിനിയുടെ മകനെ ആശുപത്രിയിലേക്ക് മാറ്റാതിരുന്ന പഞ്ചായത്ത് ആരോഗ്യ വിഭാഗം എന്നാല്‍, സജിനിയെ ഉടനടി ആശുപത്രിയിലേക്ക് മാറ്റിയതാണ് യുഡിഎഫ് പ്രവര്‍ത്തകരില്‍ സംശയം സൃഷ്ടിച്ചത്. തുടര്‍ന്ന് കോഴിക്കോട്ടെ മൂന്ന് സ്വകാര്യ ലാബുകളിലായി നടത്തിയ മൂന്നു ടെസ്റ്റുകളിലും സജിനിക്ക് കൊവിഡ് നെഗറ്റീവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News