പതിനൊന്നാം മണിക്കൂറിലല്ല ആരോപണം ഉന്നയിക്കേണ്ടത്, വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം വരുത്താനാകില്ല; ചെന്നിത്തലക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണത്തെ വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം വരുത്താനാകില്ലെന്നും പതിനൊന്നാം മണിക്കൂറില്‍ അല്ല ആരോപണം ഉന്നയിക്കേണ്ടിയെന്നും കമ്മീഷന്‍ അറിയിച്ചു.

ചെന്നിത്തല ആരോപണം ഉന്നയിക്കുന്നത് പതിനൊന്നാം മണിക്കൂറിലാണ്. പിഴവ് തിരുത്താനുള്ള അവസരം ചെന്നിത്തല ഉപയോഗിച്ചില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ പിഴവ് ചൂണ്ടിക്കാട്ടിയില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

കള്ളവോട്ട് തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. നേരത്തെ ഇരട്ടവോട്ട് വിവാദത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.

സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചിരുന്നത്.

എല്‍ഡിഎഫിനെ ലക്ഷ്യം വെച്ചാണ് ആരോപണം ഉന്നയിച്ചതെങ്കിലും പിന്നീടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്ന് സ്ഥിരീകരിച്ചിരുന്നു. താമസം മാറുകയും മറ്റും ചെയ്യുമ്പോള്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കുന്നതാണ് ഇരട്ടവോട്ട് പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണമെന്നാണ് നിരീക്ഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News