എലെയ്ൻ തോംസൺ വേഗമേറിയ വനിതാ താരമായി

ടോക്യോ: ടോക്യോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ എലെയ്ൻ തോംസൺ. 100 മീറ്ററിൽ ഒളിമ്പിക് റെക്കോഡോടെ നിലവിലെ ചാമ്പ്യനായ എലെയ്ൻ സ്വർണം നേടി. 10.61 സെക്കന്റിൽ ഫിനിഷിങ് ലൈൻ തൊട്ടു.

സ്വർണത്തോടൊപ്പം വെള്ളിയും വെങ്കലവും ജമൈക്ക നേടി. ലോക ഒന്നാം നമ്പർ താരവും രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലി ആൻഫ്രേസറിനാണ് വെള്ളി (സമയം: 10.74 സെ). മൂന്നാം റാങ്കുകാരിയായ ഐവറി കോസ്റ്റിന്റെ താ ലൗവിനെ പിന്തള്ളി ഷെറീക്ക ജാക്ക്സൺ വെങ്കലം സ്വന്തമാക്കി. 10.76 സെക്കിന്റിൽ ഓടിയെത്തിയ ഷെറീക്കയുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. താ ലൗവിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. (10.91 സെ).

യു.എസ്.എയുടെ ഫളോറെൻസ് ഗ്രിഫിതിന്റെ പേരിലുള്ള ഒളിമ്പിക് റെക്കോഡാണ് എലെയ്ൻ തോംസൺ മറികടന്നത്. 1988-ലെ സിയോൾ ഒളിമ്പിക്സിലാണ് ഫ്ളോറെൻസ് ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടിയത്. (10.62 സെ). ലോക റെക്കോഡും ഫ്ളോറെൻസിന്റെ പേരിലാണ് (10.49 സെ). ഇതോടെ ഏറ്റവും വേഗത്തിൽ 100 മീറ്റർ ഓടുന്ന ലോകത്തെ രണ്ടാമത്തെ വനിതയെന്ന റെക്കോഡും എലെയ്ൻ സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News