എന്നെയും ഒരു മാവോയിസ്റ്റായി കാണുക, കൊതിതീരുംവരെ വെടിവെച്ചു ആശ തീര്‍ക്കാം; ഡി.വൈ.എഫ്.ഐ നേതാവ് സംഘടന വിട്ടു

അഗളി: അട്ടപ്പാടിയില്‍ നാലു മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് അഗളിയിലെ ഡിവൈഎഫ്ഐ നേതാവ് സംഘടന വിട്ടു. അഗളി മേഖലാ സെക്രട്ടറി അമല്‍ദവ് സി.ജെയാണ് ഡിവൈഎഫ്ഐ സിപിഎം ബന്ധം അവസാനിപ്പിച്ചതായി ഫേസ്ബുക്കില്‍ കുറിച്ചത്. മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് രാജിവെയ്ക്കുകയാണെന്നും ഇനിയും രക്തസാക്ഷിദിനം ആചരിക്കണമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പ്. മാവോയിസ്റ്റ് വേട്ടയ്ക്ക് ശേഷം 6 പോസ്റ്റുകളിലൂടെ അമല്‍ദേവ് രോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള എഫ്ബി പോസ്റ്റ്

DYFI, CPIM സംഘടനകളില്‍ നിന്ന് ഞാന്‍ രാജി വെക്കുന്നതായി അറിയിക്കുന്നു.

കാരണം : അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ.

എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം.

മറ്റൊരു ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

അട്ടപ്പാടിയില്‍ 3 മാവോയിസ്റ്റുകളെ നമ്മുടെ ഭരണാധികാരികള്‍ വെടിവെച്ചു കൊന്നു എന്ന് വാര്‍ത്ത കേള്‍ക്കുന്നു.

നിങ്ങളെ തൊഴുതുനില്‍ക്കുന്നവര്‍ക്ക് ഏത് പിഞ്ചു കുഞ്ഞിനേയും പീഡിപ്പിച്ചു കൊല്ലാം. ആരെയും പറ്റിച്ചും പിഴിഞ്ഞും തട്ടിപറിച്ചും ജീവിക്കാം, നിങ്ങള്‍ക്ക് വേണ്ടെന്നു തോന്നുന്നവരെ കൊന്നുകളഞ്ഞു കാക്കികള്‍ക്കുള്ളില്‍ അധികാരത്തിനുള്ളില്‍ പണം കൊണ്ടും അഭയം തേടാം.

നിങ്ങള്‍ക്കു മാത്രമാണ് ഈ മണ്ണ് എന്ന് വരുത്തിത്തീര്‍ക്കുകയാണ്.

എന്നെയും ഒരു മാവോയിസ്റ് ആയി കാണുക.

നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ വന്നുനില്‍കാം.

കൊതിതീരുംവരെ നിങ്ങള്‍ക്കെന്നെ വെടിവെച്ചു ആശ തീര്‍ക്കാം. പറ എവിടെ വരണം ?

ഇനി ഒരിക്കലും ഒരു ചെഗുവേരയോ നക്സല്‍ വര്‍ഗീസോ ജനിക്കുകയില്ല. മുളയിലേ നുള്ളിയെറിയാന്‍ ഇവിടെ ഞങ്ങള്‍ക്കൊരു പാര്‍ട്ടിയുണ്ട്. ഇനിയെങ്കിലും രക്തസാക്ഷിദിനാചരണങ്ങള്‍ സംഘടിപ്പിക്കാതിരിക്കണം. നിങ്ങള്‍ എങ്ങനെ നിങ്ങളായെന്ന് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ചിന്തിക്കുന്നത് നല്ലതാണെന്നാണ് മറ്റൊരു പോസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News