കളമശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തു; ആശങ്ക

കൊച്ചി: കളമശേരിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത് ആശങ്ക സൃഷ്ടിക്കുന്നു. കൊച്ചി എച്ച്.എം.ടി കോളനിക്ക് അടുത്തുള്ള ശംസുദ്ദീന്‍ എന്ന കര്‍ഷകന്റെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. നൂറിലധികം താറാവുകള്‍ ഇതിനോടകം ചത്ത് പോയെന്ന് ശംസുദ്ദീന്‍ പറഞ്ഞു. ഇന്നലെയും താറാവുകള്‍ ചത്തിരുന്നുവെന്ന് ശംസുദ്ധീന്‍ പറയുന്നു. താറാവുകളുടെ സാംപിള്‍ പരിശോധിച്ചാല്‍ മാത്രമേ കാരണം വ്യക്തമാവൂ.

കഴിഞ്ഞ ദിവസം കോഴിക്കോട് കൂരാച്ചുണ്ടില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷികളുടെ മരണകാരണം പക്ഷിപ്പനിയാണോയെന്ന് ആശങ്ക സൃഷ്ടിച്ചെങ്കിലും ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികള്‍ ചത്തതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്.

ഡല്‍ഹിയില്‍ പക്ഷിപ്പനി ബാധിച്ച് ബാലന്‍ മരിച്ചിരിന്നു. ഹരിയാന സ്വദേശിയായ 11 വയസുള്ള കുട്ടിയാണ് മരിച്ചത്. പക്ഷിപ്പനി ബാധിച്ചുള്ള ആദ്യത്തെ മരണമാണിത്. അര്‍ബുദരോഗിയായ സുശീല്‍ എന്ന കുട്ടിയെ ന്യൂമോണിയ ബോധയെത്തുടര്‍ന്ന് ജൂലൈ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് എച്ച്5എന്‍1 ( പക്ഷിപ്പനി) സ്ഥിരീകരിച്ചത്. കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.

ജനുവരിയില്‍ കേരളം അടക്കം നിരവധി സംസ്ഥാനങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനിബാധ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പക്ഷികളെ കൊന്നൊടുക്കിയിരുന്നു. ചൈനയിലെ സിച്ചുവാനില്‍ ഈ മാസം 15 ന് പക്ഷിപ്പനിയുടെ മനുഷ്യരിലെ എച്ച് 5 എന്‍6 എന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News