കോവിഡ് 19 എന്ന് ഭയം,ഡോക്ടര്‍ക്ക് 4 ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു,ചികിത്സ വൈകിയതിനേത്തുടര്‍ന്ന് ആരോഗ്യ നില വഷളായി വെന്റിലേറ്ററില്‍

മുംബൈ: കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഡോക്ടര്‍ക്ക് ചികിത്സ നിഷേധിച്ചെന്ന് പരാതി. കൊറോണ വൈറസാണെന്ന് ഭയന്ന് നാല് സ്വകാര്യ ആശുപത്രികളാണ് ഇദ്ദേഹത്തിന് ചികിത്സ നിഷേധിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഡോക്ടറെ ജല്‍ഗാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ്.

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അപ്പോഴേക്കും സ്ഥിതി വളരെ ഗുരുതരമായിരുന്നു. അത്യാഹിതവിഭാഗമുള്ള ആശുപത്രികള്‍ തേടിയാണ് രാത്രി മുഴുവന്‍ അലയേണ്ടി വന്നതെന്ന് ഡോക്ടറുടെ ബന്ധു പറഞ്ഞു. കഴിഞ്ഞയാഴ്ച കോലാപുരില്‍ നിന്ന് എത്തിയ ഡോക്ടര്‍ക്ക്. ചെറിയ പനി ഉണ്ടായിരുന്നെങ്കിലും ബുധനാഴ്ച രാത്രിയോടെ പനി കടുക്കുകയും ഉടന്‍ തന്നെ ബന്ധുക്കള്‍ ഇദ്ദേഹത്തിന് ചികിത്സ തേടി ആശുപത്രികള്‍ കയറിയിറങ്ങുയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലുള്ളവര്‍ കൊറോണ സംശയം ഉന്നയിച്ചെങ്കിലും അദ്ദേഹം കൊറോണബാധിതരായോ രോഗബാധ സംശയിച്ചവരായോ അടുത്തിടപഴകിയിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. പക്ഷെ എല്ലാ ആശുപത്രികളും പ്രവേശനം നല്‍കാന്‍ മടിക്കുകയാണുണ്ടായത്.

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഡോക്ടറുടെ ആരോഗ്യനില മോശമായിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് മേധാവി ഡോ. ഭാസ്‌കര്‍ ഖെയ്രെ അറിയിച്ചു. ഇദ്ദേഹത്തിന്റെ രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വരാന്‍ കാത്തിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News