സ്ത്രീകള്‍ക്കെതിരെയുള്ള പുരുഷന്റെ പരാതിയില്‍ വനിതാ പോലീസിന് കേസെടുക്കാം; മേലുദ്യോഗസ്ഥന്റെ അനുമതിയ്ക്ക് കാത്തിരിക്കേണ്ടതില്ല

തിരുവനന്തപുരം: പരാതി നല്‍കുന്നയാളോ കുറ്റം ചെയ്ത ആളോ സ്ത്രീകളാണെങ്കില്‍ വനിതാ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കൂടാതെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശമില്ലാതെ സ്വമേധയാ തന്നെ വനിതാ പോലീസ് സ്റ്റേഷനുകള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതി നല്‍കുന്നത് സ്ത്രീയായിരിക്കുകയും എതിര്‍ഭാഗത്തുള്ളവരില്‍ ഒരാള്‍ സ്ത്രീയും മറ്റുള്ളവരും പുരുഷനുമാണെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാം. ഇതു കൂടാതെ പരാതി നല്‍കുന്നയാള്‍ പുരുഷനും കുറ്റം ആരോപിക്കപ്പെടുന്നത് സ്ത്രീക്കെതിരെയുമാണെങ്കിലും കേസെടുക്കാം. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, പെണ്‍കുട്ടികളെ കാണാതാകല്‍ എന്നിവയും രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

വനിതാ പോലീസ് സ്റ്റേഷനുകള്‍ പ്രത്യേക പോലീസ് സ്റ്റേഷനുകളാണ്. മറ്റുള്ള സ്റ്റേഷനുകളിലേതുപോലെ ഇവയ്ക്കും കൃത്യമായ അതിര്‍ത്തി നിശ്ചയിച്ചിട്ടുള്ളവയാണ്. വനിതാ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ട കേസ് മറ്റേത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്താലും ബന്ധപ്പെട്ട ഉദ്യോോഗസ്ഥരെ അറിയിച്ച് ജില്ലയിലെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റണം.

നിലവില്‍ വനിതാ സെല്‍ അന്വേഷിക്കുന്ന കേസുകള്‍ വനിതാ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടാല്‍ ഡിവൈഎസ്പി അല്ലെങ്കില്‍ ജില്ലാ പോലീസ് എന്നിവരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാകണം നടപടി. ആരെയെങ്കിലും വനിതാ പോലീസ് സ്റ്റേഷനിന്റേതല്ലാത്ത ലോക്കപ്പില്‍ പാര്‍പ്പിക്കണമെന്നുണ്ടെങ്കില്‍ അക്കാര്യം ജില്ലാ പോലീസ് മേധാവിയോട് രേഖാമൂലം ആവശ്യപ്പെടണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News