കൊവിഡ് മുക്തരായ രോഗികളുടെ കരളില്‍ പഴുപ്പ് നിറഞ്ഞ മുഴകള്‍! അപൂര്‍വ്വമെന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: കൊവിഡില്‍ ആശങ്കകള്‍ തുടരുന്നതിനിടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്റ്റിറോയ്ഡ് ഉപയോഗിച്ച് കൊവിഡ് മുക്തരായ രോഗികളില്‍ കരളിന് തകരാറുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. രോഗമുക്തരായ പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകളാണ് കണ്ടെത്തിയതെന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘രണ്ടാം തരംഗത്തിലെ ഏപ്രില്‍ മെയ് മാസങ്ങളില്‍ കൊവിഡ് മുക്തരായ ധാരാളം രോഗികളെ സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് മാസത്തിനിടെ ഏതാണ്ട് 14 കൊവിഡ് മുക്തരായ രോഗികളാണ് കരളില്‍ പഴുപ്പു കെട്ടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതെന്ന് ഗംഗാറാം ആശുപത്രി പ്രൊസര്‍ അനില്‍ അറോറ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

’28 നും 74 വയസ്സിനും ഇടയിലുള്ള പത്ത് പുരുഷന്മാരെയും നാല് സ്ത്രീകളെുയുമാണ് സമാന രോഗലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എല്ലാ രോഗികള്‍ക്കും പനിയും വയറുവേദനയും അനുഭവപ്പെട്ടിരുന്നു. ഇവരില്‍ മൂന്ന് രോഗികള്‍ക്ക് വയറില്‍ നിന്ന് രക്തം പോകുന്ന അവസ്ഥയുണ്ടായിരുന്നു. കറുത്ത നിറത്തിലായിരുന്നു ഇവര്‍ക്ക് മലം പോയിരുന്നത്. ഇവരില്‍ എട്ട് രോഗികള്‍ക്കാണ് കൊവിഡ് ബാധിച്ചപ്പോള്‍ സ്റ്റിറോയ്ഡ് നല്‍കിയിരുന്നത്. ആറ് രോഗികള്‍ക്ക് കരളില്‍ ഒന്നിലധികം വലിയ പഴുപ്പ് നിറഞ്ഞ മുഴകള്‍ ഉണ്ടായിരുന്നു, അതില്‍ 5 രോഗികള്‍ക്ക് എട്ട് സെന്റിമീറ്ററലിലധികം വലിപ്പമുള്ള അസാധാരണ മുഴകളായിരുന്നു.

മലത്തില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയ രോഗികളുടെ വന്‍കുടലില്‍ അള്‍സര്‍ ബാധിച്ചിരുന്നു. 14ല്‍ 13 രോഗികള്‍ക്കും ആന്റിബയോട്ടിക്, മെട്രോണിഡാസോള്‍ മരുന്നുകള്‍, കരളില്‍ നിന്ന് പഴുപ്പ് പുറന്തള്ളല്‍ എന്നീ ചികിത്സാരീതി നല്‍കിയതിലൂടെ രോഗമുക്തിയുണ്ടായി. വലിയ മുഴകളുണ്ടായിരുന്ന രോഗി കുടലില്‍ അമിത രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് മരിച്ചു. ഇത്തരത്തിലുള്ള മുഴകള്‍ രോഗപ്രതിരോധ ശേഷിയുള്ള രോഗികളില്‍ കാണുന്നത് അപൂര്‍വ്വമാണെന്നും ഡോക്ടര്‍ അറോറ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News