ഒരിക്കലുമാത്താത്ത പുഴയുടെ തീരത്ത് ദേവനന്ദ എങ്ങിനെയെത്തി, ബാഹ്യ ഇടപെടൽ ആരോപിച്ച് കുടുംബം, പുഴ കാണാൻ ഫോറൻസിക് വിദഗ്ദരെത്തും

കൊല്ലം: ദേവനന്ദ എങ്ങിനെ കുറഞ്ഞസമയത്തിനുള്ളില്‍ ഇത്രയും ദൂരം സഞ്ചരിച്ച് പുഴയുടെ തീരത്ത് എത്തി? ബന്ധുക്കളുടേയും നാട്ടുകാരുടേയും ചോദ്യങ്ങള്‍ ഉയരുന്നു. എന്നാല്‍ ആ ചോദ്യത്തിന് ഉത്തരമില്ല. ബന്ധുക്കള്‍ സംശയം ഉന്നയിച്ചതോടെ പൊലീസ് ഇന്നലെ നൂറിലേറെ പേരുടെ മൊഴിയെടുത്തു. വീട്ടിലെ ഹാളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി വാതില്‍തുറന്ന് ഇത്രദൂരം പിന്നിട്ട് പുഴയിലേക്ക് വീഴണമെങ്കില്‍ അതിന് പിന്നിലൊരു ബാഹ്യശക്തിയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറയുന്നു. സാഹചര്യത്തെളിവുകളും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക നിഗമനവും ദുരൂഹത നീക്കുന്നതാണെന്നാണ് പൊലീസ് പറയുന്നത്. ഏകപക്ഷീയമായ തീരുമാനം വേണ്ടെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പറയാനുള്ളത് കൃത്യമായി അന്വേഷണസംഘം രേഖപ്പെടുത്തുന്നുണ്ട്.

അമ്മയുടെ ഷാള്‍ കുട്ടിയുടെ മൃതദേഹത്തിനടുത്ത് ഉണ്ടായിരുന്നതിനെ ചുറ്റിപ്പറ്റിയുണ്ടായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയപ്പോള്‍ ബന്ധുക്കള്‍ തന്നെയാണ് ഷാളിന്റെ കാര്യം പൊലീസിനെ അറിയിച്ചതും പിന്നീട് കണ്ടെത്തിയതും. പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും ഫോറന്‍സിക് വിദഗ്ദ്ധരും ദേവനന്ദ മരിച്ചുകിടന്ന പുഴയും പരിസരങ്ങളും കാണാന്‍ നാളെയെത്തും. കുട്ടി പുഴയിലേക്ക് വീഴാനും വീണാല്‍ സംഭവിക്കാവുന്നതും വിലയിരുത്തും. ബാഹ്യശക്തിയുടെ സാന്നിദ്ധ്യമുണ്ടെങ്കില്‍ ബോദ്ധ്യപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News