KeralaNews

ചുവപ്പുനാടകള്‍ വഴിമാറി,വിസ തീരും മുന്‍പ് കോടതി വിധിയുമായി എത്തി താലികെട്ടി: കല്യാണ രാത്രിയിൽ അമേരിക്കയിലേക്ക് തിരിച്ചു പറന്നു

തൃശൂര്‍: യുഎസ് പൗരത്വമുള്ള തിരുവനന്തപുരം പൂഞ്ഞാർ സ്വദേശി മങ്ങാട്ട് ഡെന്നിസ് ജോസഫിന്റെയും മാടക്കത്തറ ചിറയത്ത് മുറ്റിച്ചൂക്കാരൻ വീട്ടിൽ ബെഫി ജീസന്റെയും വിവാഹമാണ് കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസിൽ കോടതി വിധിയനുസരിച്ചു നടത്തിയത്. കഴിഞ്ഞ വര്‍ഷം മെയില്‍ നടത്താനിരുന്നതാണ് അമേരിക്കന്‍ മലയാളിയായ ഡെന്നിസ് ജോസഫിന്റെയും തൃശൂർ സ്വദേശിനി ബെഫി ജീസന്റെയും വിവാഹം. എന്നാല്‍ ലോക്ക്ഡൗണ്‍ നീണ്ടതോടെ ഇരുവരുടെയും വിവാഹ സ്വപ്‌നവും ഒരു വര്‍ഷത്തിനിപ്പുറത്തേക്ക് നീണ്ടു.

ഡെന്നിസിന് അവധി ലഭിച്ചതനുസരിച്ച്‌ ഈ വര്‍ഷം മെയ്‌ 15ലേക്കാണ് വിവാഹം വീണ്ടും മാറ്റിയത്. എന്നാല്‍ ഇത്തവണയും കോവിഡ് ലോക്ക്ഡൗണ്‍ ഇരുവരുടേയും വിവാഹത്തില്‍ വീണ്ടു വില്ലനായി എത്തി. നാട്ടിലെത്തിയ ഡെന്നിസ് ലോക്ക്ഡൗണില്‍ കുടുങ്ങി. ഇതിനിടെ യുഎസ് പൗരത്വമുള്ള ഡെന്നിസിന്റെ വിസാ കാലാവധി അവസാനിക്കാറാവുകയും ചെയ്തു. സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം കഴിക്കണമെങ്കില്‍ 30 ദിവസത്തെ നോട്ടിസ് വേണമെന്നതാണ് ഇവരെ കുഴക്കിയത്. ഒടുവില്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് നിയമപ്രകാരം വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

പക്ഷേ, കുട്ടനെല്ലൂര്‍ സബ് രജിസ്റ്റ്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കാത്തതിനാല്‍ ഇതിനുള്ള സാധ്യത മങ്ങി.ലോക്ഡൗൺ ഇളവു വരുമ്പോൾ ഓഫിസ് തുറക്കാൻ കാത്തിരുന്നെങ്കിലും യുഎസിലേക്കു മടങ്ങേണ്ടതിനാൽ വിവാഹം പ്രതിസന്ധിയിലായി. ഇതിനെത്തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. വീസ കാലാവധി തീരുന്ന പ്രത്യേക സാഹചര്യം വിലയിരുത്തിയ കോടതി, റജിസ്ട്രാർ ഓഫിസിലെ നോട്ടിസ് ബോർഡിൽ വിവാഹ വിവരം മുൻകൂട്ടി പ്രദർശിപ്പിക്കണമെന്ന നടപടിക്രമം ഒഴിവാക്കി വിവാഹം നടത്താൻ ഉത്തരവിടുകയായിരുന്നു.

കോടതി നിര്‍ദേശിച്ചതു പ്രകാരം സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് രാവിലെ10.30നു മുന്‍പായി കുട്ടനെല്ലൂര്‍ സബ് രജിസ്റ്റ്രാര്‍ ഓഫിസില്‍ രേഖകളെല്ലാം എത്തിച്ചു. ഉച്ചയോടെ നടപടികളെല്ലാം പൂര്‍ത്തിയാക്കി വിവാഹം നടന്നു. വധൂഗൃഹത്തിലെ ചടങ്ങുകള്‍ക്ക് ശേഷം രാത്രി ഡെന്നീസ് വിമാനത്താവളത്തിലേക്ക്. രേഖകള്‍ എല്ലാം ശരിയായി കഴിഞ്ഞാല്‍ വൈകാതെ ബെഫിയും അമേരിക്കയിലെത്തും. ഇപ്പോൾ പുറത്തു വന്ന ഈ വിവാഹം മാത്രമല്ല, പലരും ലോക്ക് ഡൗണിന് മുന്നേ തന്നെ താലികെട്ടിയ ചരിത്രവും ഉണ്ട്. ചില വിവാഹങ്ങൾ മാറ്റിവെച്ചെങ്കിലും പലതും ഇത്തരത്തിൽ മാരത്തോൺ വിവാഹമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button