NewsNews

മണ്ഡലകാലത്ത് എറണാകുളം – കോട്ടയം ശബരി സ്പെഷ്യൽ മെമു സർവീസിന് ആവശ്യം ഉയരുന്നു

കൊച്ചി: എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ബഹുദൂര ട്രെയിനു‌കളിലെത്തുന്ന ശബരിമല തീർത്ഥാടകർ വേണാട്, മെമു, പാലരുവി ട്രെയിനുകളിലാണ് കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളിലേയ്ക്ക് യാത്ര തിരിക്കുന്നത്. എന്നാൽ ഈ ട്രെയിനുകളിലെല്ലാം വലിയ തോതിലുള്ള തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കേരളത്തിന്റെ ആതിഥേയ മര്യാദയ്‌ക്ക് പോലും ഈ തിരക്കുകൾ കളങ്കമായി തീരും. അതുപോലെ നവീകരണത്തിന്റെ ഭാഗമായി എറണാകുളം ടൗൺ, ജംഗ്ഷൻ സ്റ്റേഷനുകളിലെ വെയ്റ്റിംഗ് ഹാൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചിട്ടിരിക്കുകയാണ്.

എന്നാൽ അയ്യപ്പന്മാർക്ക് മികച്ച സൗകര്യങ്ങളാണ് ഈ വർഷം കോട്ടയം സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ എറണാകുളം – കോട്ടയം ശബരി സ്പെഷ്യൽ മെമു സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി യാത്രക്കാർ പാസഞ്ചർ മുൻ സർവീസസ് കമ്മറ്റി അംഗവും മുതിർന്ന ബി ജെ പി നേതാവുമായ ഏറ്റുമാനൂർ രാധാകൃഷ്ണനെ സമീപിച്ചു.

വിരിവെയ്ക്കാനും മറ്റു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ജംഗ്ഷനിൽ സ്ഥലം നിലവിൽ പരിമിതമാണ്. ആയതിനാൽ എറണാകുളത്തിറങ്ങുന്ന അയ്യപ്പന്മാർക്ക് കോട്ടയത്ത് എത്തിച്ചേരാനുള്ള യാത്രാസൗകര്യം ഒരുക്കണമെന്നും അനിയന്ത്രിതമായ തിരക്കിന് പരിഹാരം കാണണമെന്നും അസോസിയേഷനെ പ്രതിനിധീകരിച്ച് ശ്രീജിത്ത് കുമാർ ആവശ്യപ്പെട്ടു.

അയ്യപ്പഭക്തൻമാർക്ക് മാത്രമായി കോട്ടയം സ്റ്റേഷനിൽ മൂന്ന് നിലയുള്ള പിൽഗ്രിം സെന്റർ പൂർത്തീകരിച്ചിട്ടുണ്ട്. രണ്ടാം കവാടത്തിൽ നിന്ന് പമ്പ സ്പെഷ്യൽ കെ എസ് ആർ ടി സി സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. അതുകൂടാതെ കോട്ടയം സ്റ്റേഷനിൽ നിന്ന് എറണാകുളം ഭാഗത്തേയ്ക്കുള്ള മെമു സർവീസുകൾക്കായി പൂർത്തീകരിച്ച 1 A പ്ലാറ്റ് ഫോം ശബരി സ്പെഷ്യൽ മെമു സർവീസുകൾക്കായി പ്രയോജനപ്പെടുത്താവുന്നതാണ്.

ശബരി സ്പെഷ്യൽ മെമു സർവീസ് പരിഗണിച്ചാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമല സന്ദർശിക്കാൻ എത്തുന്നവർക്ക് വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങൾ സന്ദർശിക്കാനും അവസരം ഒരുങ്ങുന്നതാണ്. ഒറ്റ റേക്ക് മാത്രം ഉപയോഗിച്ച് വളരെ തിരക്കുള്ള സമയം മാത്രം ഷെഡ്യൂൾ ചെയ്യുന്നതിലൂടെ റെയിൽവേയ്ക്കും ഈ സർവീസ് മികച്ച ആദായമാകുന്നതാണ്.

രാത്രി വളരെ വൈകി എറണാകുളത്ത് നിന്ന് പുറപ്പെടുന്ന മെമു പുലർച്ചെ 07.30 ന് ശേഷം കോട്ടയത്ത് നിന്ന് പുറപ്പെടുന്ന വിധം ക്രമീകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കോയമ്പത്തൂർ, സേലം ഭാഗത്തേയ്ക്ക് ബാംഗ്ലൂർ ഇന്റർസിറ്റി കണക്ഷൻ ലഭിക്കുന്ന വിധം ക്രമീകരിച്ചാൽ കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്നതാണ്.

ഉച്ചയ്ക്ക് 11.45 ന് പഴയ കായംകുളം പാസഞ്ചറിന്റെ സമയത്ത് കോട്ടയത്തേയ്ക്കും വൈകുന്നേരം 06.00 ന് കോട്ടയത്ത് നിന്ന് എറണാകുളം ജംഗ്ഷനിലേയ്‌ക്ക് സർവീസ് നടത്തുകയും രാത്രി 11.00 ന് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് കോട്ടയത്ത് മെമു ഹാൾട്ട് ചെയ്യണമെന്നാണ് നിവേദനത്തിൽ ചൂണ്ടികാണിക്കുന്നത്. അതോടെ എറണാകുളത്ത് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ ശബരി സ്പെഷ്യൽ ട്രെയിനുകൾക്കും കൂടുതൽ സാധ്യത തെളിയുന്നതാണ്.

വളരെ കഠിനമായ തിരക്കാണ് കോട്ടയം പാതയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ ശബരിമല തീർത്ഥാടകരെ ഉൾക്കൊള്ളാനുള്ള സൗകര്യം നിലവിലെ ട്രെയിനുകളിൽ ഇല്ല. ഫെസ്റ്റിവൽ സ്പെഷ്യലിന് റെയിൽവേ നിശ്ചയിച്ചിരിക്കുന്ന സൂപ്പർ ഫാസ്റ്റ്/സ്പെഷ്യൽ ഫെയർ നിരക്കിൽ സർവീസ് നടത്തിയാൽ സർവീസ് ഇരട്ടിയിലേറെ ലാഭകരമാകുന്നതാണ്.

ശബരി സ്പെഷ്യൽ മെമു പോലുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ ഏറ്റവും ദുർഘടമായ ഒരു മണ്ഡലകാലമാണ് ഇത്തവണ കാത്തിരിക്കുന്നതെന്ന് പാസഞ്ചർ അസോസിയേഷനെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം അഭിപ്രായപ്പെട്ടു. ഓരോ മണിക്കൂർ ഇടവേളയിൽ എറണാകുളം – കായംകുളം മെമു സർവീസ് ആരംഭിച്ചാലും നിലവിലെ യാത്രാക്ലേശത്തിന് പോലും പരിഹാരമാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലകാല യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനും വിലയിരുത്തുന്നതിനും എം പിമാരായ ഹൈബി ഈഡൻ, തോമസ് ചാഴികാടൻ, കൊടിക്കുന്നിൽ സുരേഷ്, അമിനിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്, എന്നിവരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button