ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് വിജയം; അറുപതു കടന്ന് എ.എ.പി മുന്നേറുന്നു

ന്യൂഡല്‍ഹി: ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഡല്‍ഹിയില്‍ 70 സീറ്റില്‍ 60ലും വ്യക്തമായ ഭൂരിപക്ഷം നേടി എ.എ.പി അധികാരം ഉറപ്പിച്ചു. തിരിച്ചുവരവ് പ്രതീക്ഷിച്ച ബിജെപിയുടെ ലീഡ് 10 സീറ്റിലൊതുങ്ങി. അഞ്ച് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് മികച്ച ലീഡുള്ളത്. ഏഴിടത്ത് നേരിയ വ്യത്യാസം. എഎപിക്ക് ബിജെപിയേക്കാള്‍ 13 ശതമാനം വോട്ട് കൂടുതല്‍ ലഭിച്ചു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലം ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരിന്നു. സീലംപുര്‍ മണ്ഡലത്തില്‍ എ എ പിയുടെ അബ്ദുറഹ്മാന്‍ വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇവിടെ ബി ജെ പി മൂന്നാം സ്ഥാനത്താണ്. കോണ്‍ഗ്രസിനാണ് രണ്ടാം സ്ഥാനം.

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനിഷ് സിസോദിയ 1427 വോട്ടിന് വിജയിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ഇടിവാണ് സിസോദിയയുടെ ഭൂരിപക്ഷത്തില്‍ ഉണ്ടായത്. പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ മണ്ഡലമാണ് ഈസ്റ്റ് ഡല്‍ഹിയില്‍ പെടുന്ന പട്പര്‍ഗഞ്ച്. അതേസമയം ആംആദ്മിയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലമെന്നാണ് പട്പര്‍ഗഞ്ചിനെ വിലയിരുത്തിയിരുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഏറ്റവും ശക്തമായ സമരം നടക്കുന്ന ഷാഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവ ഉള്‍പ്പെട്ട ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി കൂറ്റന്‍ ജയത്തിലേക്ക്. 13 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആം ആദ്മിയുടെ അമാനത്തുല്ല ഖാന്‍ ഇവിടെ 72,000 വോട്ടുകള്‍ക്ക് മുമ്പിലാണ്.

എ എ പിക്ക് 53.03 ശതമാനം വോട്ടുകള്‍ ലഭിച്ചു. ബി ജെ പിക്ക് 39 ശതമാനം വോട്ട് ഷെയറുണ്ട്. നാലു ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് നേടാനായത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് കനത്ത തിരിച്ചടിയേറ്റത്. ഒരു സീറ്റ് പോലും നേടാന്‍ അവര്‍ക്കായില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ അകൗണ്ട് തുറക്കാന്‍ കഴിയാതെ പോകുന്നത്. 2015 ല്‍ മൂന്ന് സീറ്റ് മാത്രമാണ് ബി ജെ പിയുടെ അകൗണ്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മോദിയും അമിത് ഷായും നേരിട്ട് പ്രചനത്തിനിറങ്ങിയിട്ടും ഡല്‍ഹിയില്‍ അടിയറവ് പറയേണ്ടി വന്നു എന്ന നാണക്കേട് ബി ജെ പിക്ക് എളുപ്പം മാറ്റാന്‍ കഴിയുന്നതല്ല. മാത്രവുമല്ല, മോദി രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം നടന്ന എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും അവര്‍ക്ക് കനത്ത പരാജയം നേരിടേണ്ടി വന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News