അമേരിക്കയിൽ വെള്ളപ്പൊക്കം: കെന്റക്കിയിൽ മരണസംഖ്യ 26 ആയി, മഴ തുടരുന്നു

കെന്റക്കി (യുഎസ്എ): അമേരിക്കൻ നഗരമായ കെന്റക്കിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ഗവർണർ ആൻഡി ബെഷ്ഹിയർ പറഞ്ഞു. വെള്ളം കുറഞ്ഞെങ്കിൽ മാത്രമേ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധിക്കൂ. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൃതദേഹങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകൾ കയറി പരിശോധിക്കുന്നതിന് നാഷനൽ ഗാർഡിസിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോഴും ചില ഭാഗങ്ങളിലേക്ക് നേരിട്ടെത്തി പരിശോധിക്കാൻ സാധിക്കുന്നില്ല. ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും മഴ വർധിക്കാനാണ് സാധ്യതയെന്നും ഗവർണർ ആൻഡി വ്യക്തമാക്കി.

കിഴക്കൻ കെന്റക്കിയിലെ അപ്പലാച്ചിയ മേഖലയിലാണ് രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നത്. നിരവധി പേരെ കാണാതായിട്ടുണ്ട്. മരിച്ച 26 പേരിൽ ആറു പേർ കുട്ടികളാണ്. ഇതില്‍ നാലു പേര്‍ സഹോദരങ്ങളാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാലാവസ്ഥാ വ്യതിയാനമാണ് കനത്ത മഴക്ക് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. പ്രദേശത്തെ വീടുകളും റോഡുകളും മുങ്ങിയ സ്ഥിതിയിലാണ്. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും തുടരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News