CrimeNews

മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു വെച്ചു; അച്ഛനെ മകള്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി! മൃതദേഹം മറവ് ചെയ്തത് അമ്മയുടെ സഹായത്തോടെ

ബിലാസ്പൂര്‍: മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു വെച്ച അച്ഛനെ മകള്‍ കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയില്‍ ജനുവരി 24 നാണ് ദാരുണ സംഭവം നടന്നത്. ദിവ്യ സരസ്വതി(28) ആണ് മൊബൈല്‍ ഫോണിന് വേണ്ടി സ്വന്തം പിതാവിനെ കൊലപ്പെടുത്തിയത്. ഫോണ്‍ പിതാവ് ഒളിപ്പിച്ചു വെച്ചിരുന്നു. ഇത് തിരികെ നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മകള്‍ അച്ഛനെ കൊന്നത്. കൊലപാതകത്തില്‍ ദിവ്യയേയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി ഇരുപത്തിമൂന്നിന് ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടില്‍ എത്തിയതായിരുന്നു ദിവ്യ. ദിവ്യയെ വീട്ടില്‍ ആക്കിയതിനു ശേഷം ഭര്‍ത്താവ് തിരികെ പോയി. അടുത്ത ദിവസം രാവിലെ ദിവ്യയുടെ മൊബൈല്‍ ഫോണ്‍ കാണാതായി. വീടു മുഴുവന്‍ മൊബൈല്‍ അന്വേഷിച്ചെങ്കിലും ദിവ്യയ്ക്ക് ഫോണ്‍ കണ്ടെത്താനായില്ല. പിന്നീട് താന്‍ മൊബൈല്‍ ഒളിപ്പിച്ചു വെച്ചതാണെന്ന് മംഗ്ലു ദനുബാര്‍ മകളോട് വെളിപ്പെടുത്തി. ഫോണ്‍ തിരികേ തരാന്‍ ദിവ്യ ആവശ്യപ്പെട്ടെങ്കിലും മംഗ്ലു അതിന് തയ്യാറായില്ല.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ കോപാകുലയായ മകള്‍ ആദ്യം വടി ഉപയോഗിച്ച് പിതാവിനെ തല്ലി. പിന്നീട് കല്ലെടുത്ത് തുടര്‍ച്ചയായി ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ മൃതദേഹം മറവു ചെയ്യാനായി മംഗ്ലുവിന്റെ ഭാര്യ തന്നെയാണ് മകളെ ഇതിന് സഹായിച്ചത്. വീടിന് മുറ്റത്ത് അമ്മയും മകളും ചേര്‍ന്ന് മംഗ്ലുവിന്റെ മൃതദേഹം സംസ്‌കരിച്ച് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

അമ്മയും മകളും മുറ്റത്ത് കുഴി കുത്തുന്നത് കണ്ട് സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്ത ശേഷം ഇരുവരെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. കൊലപാതകം, തെളിവു നശിപ്പിക്കാന്‍ ശ്രമിക്കല്‍, മനപൂര്‍വമുള്ള ആക്രമണം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button