EntertainmentNationalNews

ദർശന് മൃഗങ്ങളോട് പോലും സ്‌നേഹം, മകനെപ്പോലെ; ഇതെല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്- സുമലത

ബെംഗലൂരു:രേണുക സ്വാമി കൊലക്കേസില്‍ കന്നട നടന്‍ ദര്‍ശന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി സുമലത. ദര്‍ശന്റെ അറസ്റ്റ് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം തനിക്ക് മകനെപ്പോലെയാണെന്നും സുമലത സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞു. ദര്‍ശന് മൃഗങ്ങളോട് പോലും വലിയ സ്‌നേഹമാണെന്നും അദ്ദേഹം അങ്ങനെ ഒരു തെറ്റു ചെയ്യില്ലെന്ന് വിശ്വസിക്കുന്നതായും സുമലത പറയുന്നു.

സുമലതയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍

എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന വ്യക്തി എന്ന നിലയിലാണ് ദര്‍ശനെ എനിക്ക് അറിയുന്നത്. 25 വര്‍ഷമായി ദര്‍ശന്റെ കുടുംബവുമായി എനിക്ക് അടുപ്പമുണ്ട്. അദ്ദേഹം നടനാകുന്നതിന് മുന്‍പ് തന്നെ. ഒരു സൂപ്പര്‍താരമെന്ന നിലയിലല്ല, അദ്ദേഹം ഞങ്ങള്‍ക്ക് ഒരു കുടുംബാംഗത്തെ പോലെയാണ്. ദര്‍ശനെതിരേയുള്ള ആരോപണങ്ങള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ഇത്രയും കാലം നിശബ്ദമായിരുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെ പിന്തുണയ്ക്കാത്തത് കൊണ്ടായിരുന്നില്ല. ഒരു അമ്മയും ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോകരുത്. ദര്‍ശന്റെ അമ്മയ്ക്ക് അതിജീവിക്കാനുള്ള കരുത്തുണ്ടാകട്ടെ. എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ദര്‍ശനെയാണ് എനിക്ക് അറിയാവുന്നത്. മൃഗങ്ങളോട് പോലും അദ്ദേഹം കാണിക്കുന്ന സ്‌നേഹവും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുമെല്ലാം സമാനതകളില്ലാത്തതാണ്.

ദര്‍ശന്‍ കുറ്റാരോപിതന്‍ മാത്രമാണ്. അദ്ദേഹത്തിനെതിരേയുള്ള കുറ്റം ഇതുവരെ തെളിഞ്ഞിട്ടില്ല. ന്യായമായ വിചാരണ അദ്ദേഹം അര്‍ഹിക്കുന്നു. പൊതുവിചാരണ ഒഴിവാക്കണം. ദര്‍ശന്റെ ആരാധകര്‍ സംയമനം പാലിക്കണം- സുമലത കുറിച്ചു.

ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. കേസിലെ ഒന്നാം പ്രതി നടി പവിത്ര ഗൗഡ ദര്‍ശന്റെ ഭാര്യയല്ലെന്നും സുഹൃത്താണെന്നുമാണ് വിജയലക്ഷ്മിയുടെ കത്തില്‍ പറയുന്നത്.

പവിത്ര ഗൗഡയെ ദര്‍ശന്റെ ഭാര്യ എന്നാണ് പോലീസ് വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചത്. അത് ശരിയല്ലെന്ന് വിജയലക്ഷ്മി കുറിച്ചു. കര്‍ണാടക ആഭ്യന്തരമന്ത്രിയും സമാനമായ തെറ്റാവര്‍ത്തിച്ചു. ദേശീയ മാധ്യമങ്ങള്‍ പവിത്രയെയും ദര്‍ശനെയും ദര്‍ശന്‍ കപ്പിള്‍ എന്നാണ് വിശേിപ്പിച്ചത്. ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്നു. രേഖകള്‍ പ്രകാരം താനാണ് ദര്‍ശന്റെ ഭാര്യ. 1993-ലായിരുന്നു തങ്ങളുടെ വിവാഹം. സഞ്ജയ് സിംഗ് ആയിരുന്നു പവിത്രയുടെ ഭര്‍ത്താവ്. അവര്‍ക്കൊരു മകളുമുണ്ട്. പവിത്ര ദര്‍ശന്റെ സുഹൃത്ത് മാത്രമാണ്, ഭാര്യയല്ല. ഈ തെറ്റു തിരുത്തണമെന്ന് അപേക്ഷിക്കുന്നു- വിജയലക്ഷ്മി കത്തില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും തമ്മില്‍ ബന്ധമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദര്‍ശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സോഷ്യല്‍ മീഡിയയില്‍ വാക്ക്‌പോരും നടത്തിയിരുന്നു. ദര്‍ശനൊപ്പമുള്ള ചിത്രം പവിത്ര ഫെയ്‌സ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയുമെല്ലാം പ്രൊഫൈല്‍ ഫോട്ടോ ആക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് കന്നഡ ചലച്ചിത്രലോകത്ത് ചര്‍ച്ചാവിഷയമായി. ആരാധകരും പവിത്രയ്‌ക്കെതിരേ തിരിഞ്ഞു. തുടര്‍ന്ന് നടി ഈ ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.

ഇത്രയും ചര്‍ച്ചകളും വിവാദങ്ങളുമുണ്ടായിട്ടും ദര്‍ശന്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരുന്നില്ല. നേരത്തെ ദര്‍ശന്റെ പിറന്നാള്‍ ദിവസത്തില്‍ പവിത്ര ഗൗഡ പാര്‍ട്ടി നടത്തിയിരുന്നു. പവിത്രയുടെ മകളുടെ പിറന്നാള്‍ ദിവസം ദര്‍ശന്‍ വീട്ടിലെത്തുകയും പവിത്രയുടെ മകള്‍ക്കൊപ്പം ഡാന്‍സ് കളിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോകളെല്ലാം പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ദര്‍ശനും പവിത്രയുമടക്കം ഇതുവരെ 17 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. പവിത്രയ്ക്കെതിരേ സാമൂഹിക മാധ്യമത്തില്‍ മോശം കമന്റുകളിട്ടതും അശ്ലീലസന്ദേശങ്ങള്‍ അയച്ചതുമാണ് രേണുക സ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.

ചിത്രദുര്‍ഗയില്‍നിന്ന് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയ രേണുക സ്വാമിയെ ഒരു ഷെഡ്ഡില്‍വെച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. വടികൊണ്ടും മറ്റും യുവാവിനെ നിരന്തരം മര്‍ദിച്ചു. കെട്ടിയിട്ടും ഉപദ്രവം തുടര്‍ന്നു. പിന്നാലെ യുവാവിനെ ഷോക്കേല്‍പ്പിച്ചതായും പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രേണുക സ്വാമിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ ഷെഡ്ഡില്‍ പവിത്രയും എത്തിയിരുന്നതായാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പവിത്ര യുവാവിനെ ചെരിപ്പ് കൊണ്ട് അടിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രധാന തെളിവുകളായ ചെരിപ്പുകളും ദര്‍ശന്റെ ഉള്‍പ്പെടെ വസ്ത്രങ്ങളും പവിത്ര ഗൗഡയുടെ വീട്ടില്‍നിന്നാണ് പോലീസ് കണ്ടെടുത്തത്.

യുവാവിനെ കൊലപ്പെടുത്തിയശേഷം കുറ്റം ഏറ്റെടുക്കാനും തെളിവ് നശിപ്പിക്കാനുമായി കൂട്ടുപ്രതികള്‍ക്ക് ദര്‍ശന്‍ പണം നല്‍കിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനായി 40 ലക്ഷം രൂപ ഒരു സുഹൃത്തില്‍നിന്ന് ദര്‍ശന്‍ കടം വാങ്ങിയതായാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതില്‍ 37.4 ലക്ഷം രൂപയും നടന്റെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button