റഷ്യൻ അധിനിവേശിത യുക്രൈനിൽ ഡാം തകർന്നു;പരസ്പരം കുറ്റപ്പെടുത്തി ഇരു രാജ്യങ്ങളും

കീവ്: യുക്രൈനില്‍ ഡാം തകര്‍ന്നു. വടക്കന്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശിത മേഖലയില്‍ സ്ഥിതിചെയ്യുന്ന കഖോവ്ക ഡാമാണ് തകര്‍ന്നത്. ഡാം ആസൂത്രിതമായി തകര്‍ത്തതാണെന്നും ഇതിനുപിന്നില്‍ റഷ്യയാണെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി ആരോപിച്ചു.

ഡാം തകര്‍ന്നതിന് പിന്നില്‍ യുക്രൈനാണെന്ന വാദവുമായി റഷ്യയും രംഗത്തെത്തി. ഡാം തകര്‍ന്നതോടെ സംഘര്‍ഷ മേഖലകളുള്‍പ്പടെ യുക്രൈനിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആക്രമണത്തിനു പിന്നില്‍ റഷ്യന്‍ ഭീകരരാണെന്ന് സെലന്‍സ്‌കി ആരോപിച്ചു. യുക്രൈനിന്റെ ഒരു ചെറിയ ഭാഗംപോലും റഷ്യയ്ക്കു വിട്ടുനല്‍കില്ലെന്നും വെള്ളവും മിസൈലുമൊന്നും ഉക്രൈനെ തടുക്കില്ലെന്നും സെലന്‍സ്‌കി ട്വിറ്ററില്‍ കുറിച്ചു.

യുക്രൈനിലെ തന്നെ പ്രധാന ഡാമുകളില്‍ ഒന്നായ കഖോവ്ക 1956-ല്‍ സോവിയറ്റ് കാലഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതാണ്. 30 മീറ്റര്‍ ഉയരവും 3.2 കിമീ നീളവുമുള്ള ഡാം കഖോവ്ക ജലവൈദ്യുത നിലയത്തിന്റെ ഭാഗമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News