ന്യൂയോർക്ക്: അടിയും തിരിച്ചടിയും കണ്ട ത്രില്ലർ പോരാട്ടത്തിൽ ഘാനയെ തോൽപ്പിച്ച് ക്രൊയേഷ്യ നോക്കൗട്ടിൽ. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ക്രൊയേഷ്യയുടെ ജയം. ഘാനയെ തോൽപ്പിച്ചതോടെ ടീം ഗ്രൂപ്പിൽ രണ്ടാമതുമായി. പാനമയെ കീഴടക്കിയ ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായപ്പോൾ ഘാന മൂന്നാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ടും ഘാനയും നേരത്തേ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഇംഗ്ലണ്ടിന് ഏഴ് പോയന്റും ക്രൊയേഷ്യക്ക് ആറുപോയന്റുമാണുള്ളത്. ഘാന നാലുപോയന്റുമായി മൂന്നാമതാണ്.
നോക്കൗട്ട് പ്രതീക്ഷകളുമായാണ് ക്രൊയേഷ്യ ഘാനക്കെതിരേ കളത്തിലിറങ്ങിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാനയെ തോൽപ്പിച്ച് നോക്കൗട്ട് ഉറപ്പിക്കാനായിരുന്നു ശ്രമം. ഘാനയ്‌ക്കെതിരേ സമനിലയെങ്കിലും നേടാനായാലും ക്രൊയേഷ്യക്ക് നോക്കൗട്ട് ഉറപ്പിക്കാം. അതിനാൽ തന്നെ തുടക്കത്തിൽ മുന്നേറ്റങ്ങളുമായി ടീം കളംനിറഞ്ഞു. മറുവശത്ത് ഘാനയും വിട്ടുകൊടുത്തില്ല. മികച്ച നീക്കങ്ങൾ നടത്തി. ഗോൾ നേടാനായി ക്രൊയേഷ്യ മുന്നേറ്റം ശക്തമാക്കിയതോടെ ഘാന പ്രതിരോധത്തിലേക്ക് വലഞ്ഞു.
17-ാം മിനിറ്റിൽ ക്രൊയേഷ്യയുടെ നിക്കോള വ്‌ലാസിച്ചിന്റെ ഷോട്ട് പുറത്തുപോയി. ആദ്യ 30 മിനിറ്റ് പിന്നിടുമ്പോൾ മത്സരം ഗോൾരഹിതമായിരുന്നു. എന്നാൽ 31-ാം മിനിറ്റിൽ കളി മാറി. ക്രോയേഷ്യ ലീഡെടുത്ത് നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. പീറ്റർ സുസിച്ചാണ് ഗോൾ സ്കോറർ. ഘാന പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് കിടിലൻ ലോങ് റേഞ്ചറിലൂടെ സുസിച്ച് വലകുലുക്കി. ആദ്യപകുതി ഒരുഗോളിന് ക്രൊയേഷ്യ മുന്നിട്ടുനിന്നു. ഇംഗ്ലണ്ടും പാനമയും ആദ്യ പകുതി ഗോൾരഹിതമായിരുന്നതിനാൽ ആ ഘട്ടത്തിൽ ക്രൊയേഷ്യയായിരുന്നു ഗ്രൂപ്പിൽ തലപ്പത്ത്.
രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഘാനയും മുന്നേറി. അതോടെ മത്സരം കടുത്തു. ക്രൊയേഷ്യൻ പ്രതിരോധം പണിപ്പെട്ടാണ് ഘാനയുടെ ആക്രമണങ്ങളെ ചെറുത്തത്. ഏതുവിധേനയും ജയിച്ചുകയറുകയായിരുന്നു ക്രൊയേഷ്യയുടെ ലക്ഷ്യം. എന്നാൽ അവസാനമിനിഷം ഘാന തിരിച്ചടിച്ചു. 73-ാം മിനിറ്റിൽ ഡെറിക് ലക്കാസ്സനാണ് ഗോളടിച്ചത്. ഫ്രീകിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ലഭിച്ച പന്ത് ബോക്സിനുള്ളിൽ വെച്ച് അനായാസം താരം വലയിലാക്കി. അതോടെ സ്കോർ 1-1.
ഒരു ഗോൾ കൂടി വഴങ്ങി തോറ്റാൽ പുറത്തുപോകുമെന്ന സ്ഥിതിയിലായിരുന്നു ക്രൊയേഷ്യ. എന്നാൽ വിജയഗോളിനായി പോരാടിയ ക്രൊയേഷ്യ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. മുന്നേറ്റം ശക്തമാക്കിയ മോഡ്രിച്ചും സംഘവും 83-ാം മിനിറ്റിൽ തിരിച്ചടിച്ചു. ഹെഡറിലൂടെ നിക്കോള വ്‌ലാസിച്ചാണ് വലകുലുക്കിയത്. പിന്നീട് ഘാനയുടെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച ക്രൊയേഷ്യ ഗ്രൂപ്പിൽ രണ്ടാമതാി നോക്കൗട്ട് ടിക്കറ്റെടുത്തു.
മറുവശത്ത് ഇംഗ്ലണ്ട് പാനമയെ രണ്ടുഗോളിന് തകർത്ത് ഗ്രൂപ്പ് ജേതാക്കളായി. രണ്ടാം പകുതിയിലെ രണ്ട് ഗോളുകളുടെ ബലത്തിലാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്. ജൂഡ് ബെല്ലിങ്ങാമും ഹാരി കെയ്നുമാണ് ഗോളടിച്ചത്.
English SummaryCroatia qualified for the World Cup knockout stage after a thrilling 2-1 victory over Ghana in New York, capturing the second spot in the group. While England topped the group by defeating Panama, Ghana slipped to third place, though both England and Ghana had already secured their knockout berths prior to this match. Following three intense group fixtures, England finished with seven points, Croatia secured six, and Ghana concluded with four points.


