തിരുവനന്തപുരം: ഡിജിപി നിയമനവുമയി ബന്ധപ്പെട്ട് അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കൂത്തുപറമ്പില്‍ വെടിവെച്ച് കൊന്നത് യുഡിഎഫാണ്. അവരാണിപ്പോള്‍ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. വെടിവെപ്പില്‍ ഡിജിപിയായി നിയമിതനായിട്ടുള്ള റവാഡ എ. ചന്ദ്രശേഖറിനെ പങ്കില്ലെന്ന് കോടതിയും കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
‘സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ കാര്യമാണ് നിര്‍വഹിച്ചിട്ടുള്ളത്. പ്രശ്‌നങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് ബോധപൂര്‍വ്വമായി പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഡിജിപി നിയമനം വിവാദമാക്കുന്നത്. പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവരേക്കാള്‍ സ്വീകാര്യന്‍ ആയതുകൊണ്ടാകും റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത്. സര്‍ക്കാരിന് അതിന്റെതായ ഒരു മാനദണ്ഡമുണ്ടാകും.
പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റിനനുസരിച്ചല്ല നിയമനം നടത്തുക. ഡിജിപിയെ നിയമിക്കുന്നതില്‍ പാര്‍ട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കേണ്ട കാര്യമില്ല. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഒരു സംവിധാനത്തിന്റെ ഭാഗമായി നിശ്ചയിക്കേണ്ട കാര്യമാണത്’ എം.വി.ഗോവിന്ദന്‍ പറഞ്ഞു.
രക്തസാക്ഷികളെ കൊന്നവര്‍ ഇപ്പോള്‍ അവരുടെ വക്താക്കളാകേണ്ട. റവാഡ ചന്ദ്രശേഖര്‍ അല്ല കൊന്നത്. യുഡിഎഫിന്റെ ഭരണത്തിലാണ് ഞങ്ങളുടെ അഞ്ച് സഖാക്കളാണ് കൊന്നത്. സംഭവം നടക്കുന്ന രണ്ട് ദിവസം മുമ്പാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ഉദ്യോഗസ്ഥാനായി എത്തുന്നത്. അദ്ദേഹത്തിന് കണ്ണൂരിന്റെയും തലശ്ശേരിയുടെയോ ഭൂമിശാസ്ത്രം അറിയുമായിരുന്നില്ല.
റവാഡ ചന്ദ്രശേഖറിനെ കോടതി തന്നെ കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണ് സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് പി.ജയരാജന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. താന്‍ പറഞ്ഞത് തന്നെയാണ് ജയരാജനും പറഞ്ഞതെന്ന് ഗോവിന്ദന്‍ അറിയിച്ചു.

