തിരുവനന്തപുരം: വിദ്യാർത്ഥികള്‍ കാത്തിരിക്കുന്ന കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനീയറിങ്ങിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി.
86549 പേര്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഹാജരായി. 76230 പേര്‍ യോഗ്യത നേടി. 67505 പേരുടെ എന്‍ജിനീയിറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.27841 പേര്‍ ഫാര്‍മസി പരീക്ഷയില്‍ യോഗ്യത നേടി.
ഫാര്‍മസി വിഭാഗത്തില്‍ ആലപ്പുഴ സ്വദേശിനി അനഘ അനിലാണ് ഒന്നാം റാങ്ക് നേടിയത്. കോട്ടയം സ്വദേശി ഹൃഷികേശ് ആര്‍ ഷേണായി രണ്ടാം റാങ്കും മലപ്പുറം സ്വദേശിനി ഫാത്തിമാത്തു സഹ്‌റ മൂന്നാം റാങ്കും നേടി.
മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ദ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്ത് വന്നത്. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയില്‍ മാര്‍ക്ക് ഏകികരണം നടപ്പാക്കാന്‍ മന്ത്രിസഭയോഗം തീരുമാനിക്കുകയായിരുന്നു
അപേക്ഷയിലെയും അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിലെയും തെറ്റുകള്‍ തിരുത്താനുള്ള അവസരമുണ്ട്. 2025 എഐസിടി അക്കാദമിക്ക് കലണ്ടര്‍ പ്രകാരം 2025 ഓഗസ്റ്റ് 14ന് ഉള്ളില്‍ ബിടെക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു

