തിരുവനന്തപുരം: സിപിഎമ്മിൽ നിന്ന് 55 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കും. ഇതിൽ കെ.കെ.ശൈലജയും (മട്ടന്നൂർ) കെ.എൻ.ഉണ്ണിക്കൃഷ്ണനും (വൈപ്പിൻ) മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും. പാർട്ടി കഴിഞ്ഞതവണ മത്സരിച്ച 81 സീറ്റുകളിൽ പത്തിൽ താഴെ സീറ്റുകളിലൊഴികെ സ്ഥാനാർഥിപ്പട്ടികയ്ക്കു സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി.
മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളിൽ തീരുമാനമാകാനുള്ളത്. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയാരെന്നു മനസ്സിലാക്കിയശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും.
തിരുവനന്തപുരം ജില്ലയിലെ 10 സിപിഎം എംഎൽഎമാരും മത്സരിക്കും. കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ– 6 പേരു വീതം മത്സരിക്കും. ശൈലജയെ പേരാവൂരിലേക്കു മാറ്റിയതിനെതിരെയും പി.കെ.ശ്യാമളയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിനെതിരെയും പാർട്ടിയിലും സമൂഹമാധ്യമങ്ങളിലും ഉയരുന്ന വിമർശനങ്ങൾ സംസ്ഥാന കമ്മിറ്റി തള്ളി. വിഷയം സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ ഒരാൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, എം.വി.ഗോവിന്ദൻ തന്നെ വിശദീകരണവുമായെത്തി. വിവാദം അനാവശ്യമാണെന്നു പറഞ്ഞ ഗോവിന്ദൻ, പി.കെ.ശ്യാമള കാലങ്ങളായി പാർട്ടി പ്രവർത്തനത്തിൽ സജീവമാണെന്നിരിക്കെ ഇപ്പോൾ ‘ഭാര്യാപദവി’ പൊട്ടിമുളച്ചത് എങ്ങനെയെന്നും ചോദിച്ചു. പിന്നീട് ആരും ഇക്കാര്യം ഉന്നയിച്ചില്ല.
∙ ഒറ്റപ്പേരിലേക്ക് എത്തിയ മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാർഥികളുടെ പട്ടിക ഇങ്ങനെ
തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടി (നേമം), വി.ജോയ് (വർക്കല), ഒ.എസ്.അംബിക (ആറ്റിങ്ങൽ), ഡി.കെ.മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ.പ്രശാന്ത് (വട്ടിയൂർക്കാവ്), ജി.സ്റ്റീഫൻ (അരുവിക്കര), സി.കെ.ഹരീന്ദ്രൻ (പാറശാല), ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആൻസലൻ (നെയ്യാറ്റിൻകര)
∙ കൊല്ലം: മന്ത്രി കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര), എസ്. ജയമോഹൻ (കൊല്ലം), എം. നൗഷാദ് (ഇരവിപുരം), ഡോ.സുജിത് വിജയൻപിള്ള (ചവറ), എസ്.എൽ സജികുമാർ (കുണ്ടറ)
∙ പത്തനംതിട്ട: മന്ത്രി വീണാ ജോർജ് (ആറന്മുള), കെ.യു.ജെനീഷ് കുമാർ (കോന്നി)
∙ ഇടുക്കി: എ.രാജ (ദേവികുളം), കെ.കെ.ജയചന്ദ്രൻ (ഉടുമ്പൻചോല).
∙ കോട്ടയം: കെ.അനിൽകുമാർ (കോട്ടയം), മന്ത്രി വി.എൻ.വാസവൻ (ഏറ്റുമാനൂർ)
∙ ആലപ്പുഴ: ദലീമ ജോജോ (അരൂർ), പി.പി.ചിത്തരഞ്ജൻ (ആലപ്പുഴ), എച്ച്.സലാം (അമ്പലപ്പുഴ), എം.എസ്.അരുൺകുമാർ (മാവേലിക്കര), മന്ത്രി സജി ചെറിയാൻ (ചെങ്ങന്നൂർ), യു.പ്രതിഭ (കായംകുളം).
∙ എറണാകുളം: മന്ത്രി പി.രാജീവ് (കളമശേരി), കെ.ജെ.മാക്സി (കൊച്ചി), കെ.എൻ.ഉണ്ണിക്കൃഷ്ണൻ (തൃപ്പൂണിത്തുറ), എം.ബി.ഷൈനി (വൈപ്പിൻ), ആന്റണി ജോൺ (കോതമംഗലം), പി.വി.ശ്രീനിജിൻ (കുന്നത്തുനാട്).
∙ തൃശൂർ: എ.സി.മൊയ്തീൻ (കുന്നംകുളം), മന്ത്രി ആർ. ബിന്ദു (ഇരിങ്ങാലക്കുട), കെ.കെ.രാമചന്ദ്രൻ (പുതുക്കാട്), സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി), യു.ആർ. പ്രദീപ് (ചേലക്കര), എൻ.കെ.അക്ബർ (ഗുരുവായൂർ), സി.രവീന്ദ്രനാഥ് (മണലൂർ)
∙ പാലക്കാട്: മന്ത്രി എം.ബി.രാജേഷ് (തൃത്താല), പി.മമ്മിക്കുട്ടി (ഷൊർണൂർ), കെ.പ്രേംകുമാർ (ഒറ്റപ്പാലം), കെ.ശാന്തകുമാരി (കോങ്ങാട്), എ.പ്രഭാകരൻ (മലമ്പുഴ), പി.പി.സുമോദ് (തരൂർ), കെ.പ്രേമൻ (നെന്മാറ), ടി.എം.ശശി (ആലത്തൂർ). പാലക്കാട് സീറ്റിൽ പൊതുസ്വതന്ത്രനെ ആലോചിക്കുന്നു.
∙ കോഴിക്കോട്: ടി.പി. രാമകൃഷ്ണൻ (പേരാമ്പ്ര), മന്ത്രി പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ), കെ.ദാസൻ (കൊയിലാണ്ടി), തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്), കെ.പി.കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി), ലിന്റോ ജോസഫ് (തിരുവമ്പാടി), കെ.എം.സച്ചിൻദേവ് (ബാലുശ്ശേരി)
∙ മലപ്പുറം: മന്ത്രി വി.അബ്ദുറഹിമാൻ (താനൂർ), കെ.ടി.ജലീൽ (തവനൂർ), എം.കെ.സക്കീർ (പൊന്നാനി), യു.ഷറഫലി (നിലമ്പൂർ), കെ.സബാഹ് (വേങ്ങര).
∙ വയനാട്: മന്ത്രി ഒ.ആർ.കേളു (മാനന്തവാടി), എം.എസ്.വിശ്വനാഥൻ (ബത്തേരി)
∙ കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ (ധർമടം), കെ.കെ.ശൈലജ (പേരാവൂർ), വി.കെ.സനോജ് (മട്ടന്നൂർ), ടി.ഐ.മധുസൂദനൻ (പയ്യന്നൂർ), എം.വിജിൻ (കല്യാശേരി), കെ.വി.സുമേഷ് (അഴീക്കോട്), പി.കെ.ശ്യാമള (തളിപ്പറമ്പ്), കാരായി രാജൻ (തലശ്ശേരി).
∙ കാസർകോട്: സി.എച്ച്. കുഞ്ഞമ്പു (ഉദുമ), വി.പി.പി.മുസ്തഫ (തൃക്കരിപ്പൂർ)
English Summary: The CPI(M) Kerala State Committee has approved the candidate list for the 2026 Assembly elections, fielding 55 sitting MLAs once again. In a strategic move, former Health Minister K.K. Shailaja will shift from Mattannur to contest in Peravoor, while K.N. Unnikrishnan will move from Vypin to Thrippunithura. Out of the 81 seats the party contested last time, candidates for over 70 seats have been finalized. The party aims for a historic third consecutive term by prioritizing experienced legislators alongside strategic constituency shifts.


