കൊച്ചി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ഡോക്‌ടറുടെ പിതാവ് അറസ്റ്റിൽ. വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച വാഹനം ഓടിച്ച ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് മാത്യുവാണ് അറസ്റ്റിലായത്. പ്രതിയെ ഒളിവിൽപ്പോകാൻ സഹായിച്ചതിന്റെ പേരിലാണ് അറസ്റ്റ്.
കോട്ടയം അതിരമ്പുഴയിലെ വീട്ടിൽ പൊലീസെത്തിയപ്പോൾ വീട് അടഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. തുടർന്ന് ജോർജിനെ അങ്കമാലി സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിറിയക്കിന് ഒളിവിൽപ്പോകാനുള്ള എല്ലാ സഹായവും ഇയാൾ ചെയ്തുകൊടുത്തതായി ഫോൺ പരിശോധിച്ചതിൽ നിന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും പൊലീസിന് ലഭിച്ചതായാണ് വിവരം. ഇന്നലെ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സിറിയക് കോട്ടയം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ എതിർക്കാനുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ ഇന്ന് സമർപ്പിക്കാനിരിക്കെയാണ് അറസ്റ്റ്.
ഫെബ്രുവരി 28നാണ് അപകടമുണ്ടായത്. തുടർന്ന് ഒളിവിൽപ്പോയ സിറിയക് ജോർജിന്റെ പേരിൽ പൊലീസ് ഇന്നലെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ചാലാക്കയിലെ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക് ജോർജ് ഓടിച്ച മഹീന്ദ്ര എക്സ്.യു.വി 700 വാഹനമാണ് അമിതവേഗത്തിൽ അപകടമുണ്ടാക്കിയത്. ജസ്‌ലിയ റോഡിലൂടെ തെറിച്ചുനീങ്ങുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വൈകിട്ട് ഏഴരയോടെ ഉണ്ടായ അപകടശേഷം വാഹനം നിറുത്താതെ പോയി.
എടവനക്കാട് കളത്തിപ്പറമ്പിൽ ജോൺസന്റെ മകളായ ജസ്‌ലിയ രണ്ടാംവർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പാർട്ട്‌ടൈം ജോലിയും ചെയ്തായിരുന്നു പഠനം. ജസ്‌ലിയ ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽവച്ച് അപകടത്തിൽപ്പെട്ടത്.
English Summary: Jasliya Johnson hit-and-run case, the Angamaly police on Friday, March 6, 2026, arrested George Mathew, the father of the prime accused Dr. Cyriac George. Dr. Cyriac, who allegedly mowed down the B.Com student of Morning Star College, Angamaly, has been absconding since the accident. Following a digital forensic analysis of George’s phone, police confirmed that he actively assisted his son in going into hiding. The arrest occurred after George was summoned to the Angamaly station for questioning. Meanwhile, Dr. Cyriac has approached the Kottayam Sessions Court for anticipatory bail, which the police are set to oppose strongly in court today.

