തന്റെ നല്ലതിന് വേണ്ടി ഈ മകള്‍ ഒന്നും ചെയ്തിട്ടില്ല,സഹായിയ്ക്കാൻ പാർട്ടിയുണ്ട്, മകൾ ആശയ്ക്കെതിരെ എം.എം.ലോറൻസ്

കൊച്ചി:മകള്‍ ആശ ലോറന്‍സിനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ്. മകളുടെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ മറ്റ് മക്കളെയും പരിചരിക്കാന്‍ തയാറായ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും ആശ നിരന്തരം ആക്ഷേപിക്കുകയാണെന്നും തന്റെ നല്ലതിന് വേണ്ടി ഈ മകള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പിതാവായ എം എം ലോറന്‍സിനെ പരിചരിക്കാന്‍ പാര്‍ട്ടി തന്നെ അനുവദിക്കുന്നില്ലെന്ന് ആശ നേരത്തെ ആരോപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായതോടെയാണ് എം എം ലോറന്‍സ് ഫേസ്ബുക്കിലൂടെ വിശദീകരണം നല്‍കിയിരിക്കുന്നത്. ആശുപത്രിയില്‍ കഴിയുന്ന തന്നെ സഹായിക്കാന്‍ പാര്‍ട്ടിയും മൂത്തമകനും മറ്റ് ബന്ധുക്കളും ഉണ്ടെന്നും തന്നെ പരിചരിക്കാന്‍ ഒരാളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓക്സിജന്‍ ലെവല്‍ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലില്‍ അഡ്മിറ്റഡ് ആണ് ഞാന്‍. എനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ എന്നോടൊപ്പം പാര്‍ട്ടിയും മൂത്ത മകന്‍ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാന്‍ ഇവിടെ ഒരാളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

4 മക്കളില്‍, വര്‍ഷങ്ങളായി എന്നോട് അകല്‍ച്ചയില്‍ ആയിരുന്ന മകള്‍ ആശ, അടുപ്പം പ്രദര്‍ശിപ്പിക്കാന്‍ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദര്‍ശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച്‌ ദുഷ്പ്രചാരണ വേലകള്‍ ആരംഭിച്ചിരിക്കുകയുമാണ്.

കുടുംബ ജീവിതത്തിലും പൊതുജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയ സഖാവ് സി എന്‍ മോഹനന്‍, അജയ് തറയില്‍ എന്നിവരെ, ‘മകള്‍’ എന്ന മേല്‍വിലാസമുപയോഗിച്ച്‌ ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേല്‍വിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News