പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നു, സിപിഎം നേതാവിനെതിരെ പാര്‍ട്ടിയില്‍ നടപടി

കണ്ണൂര്‍: പാര്‍ട്ടി പരിപാടികളില്‍ നിന്നും വിശദീകരണം നല്‍കാതെ വിട്ടു നിന്ന മുന്‍ ഡി.വൈ.എഫ്.ഐ നേതാവിനെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെയാണ് പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ജില്ലാ കമ്മിറ്റിയംഗമായ മനു തോമസിനെ അന്വേഷണ വിധേയമായി പുറത്താക്കുകയായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരെ നേരത്തെ പാര്‍ട്ടിക്കുള്ളില്‍പരാതി ഉയര്‍ന്നിരുന്നുവെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല നേതൃത്വത്തിലെ ചില നേതാക്കളുടെ കണ്ണിലെ കരടായതിനാല്‍ പാര്‍ട്ടി നടപടി ഉറപ്പായതിനാല്‍ 2023 മുതല്‍ മനു തോമസ് മെമ്പര്‍ഷിപ്പ് പുതുക്കിയിരുന്നില്ല കഴിഞ്ഞ. ഒരു വര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും ഇയാള്‍ വിട്ട് നില്‍ക്കുകയായിരുന്നു.

ഒരു വര്‍ഷത്തിലധികമായി പാര്‍ട്ടി യോഗത്തിലും പരിപാടികളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കി തീരുമാനം എടുത്തത്. മെമ്പര്‍ഷിപ്പ് പുതുക്കാത്തതിനാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണം. ഡിവൈഎഫ്ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു മനു തോമസ്.

സിപിഎം സൈബര്‍ പോരാളികളായ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും മനു തോമസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു പൊലിസില്‍ പരാതിയുമുണ്ട്. എസ്എഫ്‌ഐ ജില്ലാ ഭാരവാഹിയായി ഏറെക്കാലം പ്രവര്‍ത്തിച്ച മനു തോമസ് മികച്ച സംഘാടകനും പ്രാസംഗികനുമാണ്. നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിലെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News