കോവിഡ് പ്രതിരോധ വാക്‌സിന്‍ ഡിസംബറില്‍

>

കൊച്ചി : കോവിഡ് പ്രതിരോധ വാര്‌സിന്‍ ഡിസംബറില്‍ യാഥാര്‍്ഥ്യമാകുമെന്ന് സൂചന. രാജ്യത്ത് ഓക്‌സ്ഫഡ് കോവിഡ് വാക്‌സീന്റെ രണ്ടും മൂന്നും ഘട്ടം മനുഷ്യപരീക്ഷണം ആരംഭിച്ചു. നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 9 സംസ്ഥാനങ്ങളിലെ 17 കേന്ദ്രങ്ങളില്‍ ഇന്നലെയാണു പരീക്ഷണം തുടങ്ങിയത്. ഇതു വിജയിച്ചാല്‍ കോവിഡ് പ്രതിരോധ വാക്‌സീന്‍ എന്ന സ്വപ്നം ഡിസംബറില്‍ യാഥാര്‍ഥ്യമാകും. ‘കോവി ഷീല്‍ഡ്’ എന്ന പേരിലാണു ഓക്‌സ്ഫഡ് വാക്‌സീന്‍, സീറം വിപണിയിലെത്തിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 100 പേര്‍ക്കും മൂന്നാം ഘട്ടത്തില്‍ 1500 പേര്‍ക്കുമാണു വാക്‌സീന്‍ നല്‍കുക. രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണു നടത്തുന്നത്.

18 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലാണു പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സീന്‍ കുത്തിവയ്ക്കുക. ഇവര്‍ക്ക് ആദ്യത്തെ ഡോസ് നല്‍കി 28 ദിവസത്തിനു ശേഷം രണ്ടാമതൊരു ഡോസ് കൂടി കുത്തിവയ്ക്കും. തുടര്‍ന്ന് 28 ദിവസം കൂടി നിരീക്ഷണ കാലാവധിയുണ്ട്. ഈ കാലയളവില്‍ ഇവരുടെ ശരീരത്തിലുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍, രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യത്യാസം, ആന്റിബോഡികളുടെ ഉല്‍പാദനം തുടങ്ങിയവയെല്ലാം വിലയിരുത്തും.ആദ്യ ഡോസ് കുത്തിവച്ച് 56 ദിവസത്തിനു ശേഷം തയാറാക്കുന്ന റിപ്പോര്‍ട്ട് പരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നു നേരിട്ടു കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതു വിലയിരുത്തിയാണു പരീക്ഷണത്തിന്റെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. പരീക്ഷണം വിജയമാണെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സീന്‍ വിപണിയിലെത്തിക്കാമെന്നാണു സീറം അധികൃതരുടെ പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News