വിവിധ സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍,കത്തിപ്പടര്‍ന്ന് കൊവിഡ്

ഡല്‍ഹി കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാറ്റില്‍ പറത്തി രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിയ്ക്കുന്നു.രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പന്ത്രണ്ട് ലക്ഷം കടന്നേക്കും. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതര്‍ പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലെത്തി. മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയില്‍ പതിനായിരവും ആന്ധ്രപ്രദേശില്‍ ആറായിരവും തമിഴ്‌നാട്ടില്‍ അയ്യായിരവും കടന്നു.

ആകെ രോഗികള്‍ എഴുപത്തി അയ്യായിരം കടന്ന കര്‍ണ്ണാടകത്തില്‍ മരണം ആയിരത്തി അഞ്ഞൂറ് പിന്നിട്ടു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിലേറെ കേസുകളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗികബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതോടെ പ്രതിദിനം ആയിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം പതിമൂന്നായി. രോഗബാധിതര്‍ കുത്തനെ ഉയരുമ്പോഴും സാമൂഹിക വ്യാപനമില്ലെന്നാണ് കേന്ദ്ര നിലപാട്.

പശ്ചിമ ബംഗാളില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗണാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. വ്യാഴം ,ശനി ദിവസങ്ങളിലാണ് ഈ ആഴ്ച്ചയിലെ ലോക്ഡൗണ്‍. തുടര്‍ച്ചയായി രണ്ടായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

മണിപ്പൂരില്‍ ഇന്ന് മുതല്‍ പതിനാല് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപന തോത് കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് മണിപ്പൂരില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ കാരണം. കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ചുരുങ്ങിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് മണിപ്പൂര്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ നാളെ മുതല്‍ പത്ത് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News