രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്ക്,വിനോദ സഞ്ചാര മേഖലയിൽ നിയന്ത്രണം ;കോഴിക്കോട് നടപടികൾ കടുപ്പിക്കുന്നു

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജില്ലയില്‍ രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം ഏഴിന് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. അറുപത് വയസിന് മുകളിലുള്ളവര്‍ക്കും വിലക്കുണ്ട്. കൂടുതല്‍ സന്ദര്‍ശകരെത്തിയാല്‍ ബീച്ച് അടച്ചിടാനാണ് തീരുമാനം. ജില്ലയില്‍ കഴിഞ്ഞ ദിവസം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 715 ആയിരുന്നു.

കൊവിഡിൻ്റെ രണ്ടാം വ്യാപനം കേരളത്തിൽ അതിശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് കൊവിഡ് വാക്സിനുകൾക്ക് ക്ഷാമം അനുഭപ്പെട്ടു തുടങ്ങി. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വാക്സിൻ്റെ റീജിയണൽ സ്റ്റോറിൽ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു.

മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും വാക്സീൻ സ്റ്റോക്ക് ഇല്ല. ഇരുപതിനായിരം ഡോസ് വാക്സീനിൽ താഴെ മാത്രമാണ് ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. 45 വയസ്സിന് മുകളിൽ പ്രായമുള്ളവര്‍ക്കായി മാസ് വാക്സിനേഷൻ ക്യാംപുകൾ നടന്നു വരുന്നുണ്ട്. സ്റ്റോക്ക് തീര്‍ന്നതോടെ ഇത്തരം ക്യാംപുകൾ മുടങ്ങിയേക്കുമെന്നാണ് ആശങ്ക. സംസ്ഥാനത്തെ കൊച്ചി, കോഴിക്കോട് റീജിയണുകളില്‍ പരമാവധി നാല് ദിവസത്തേക്കുള്ള വാക്സീൻ സ്റ്റോക്കുണ്ട്. കൂടുതല്‍ സ്റ്റോക്ക് എത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News