കോട്ടയം മെഡിക്കൽ കോളജിൽ അഞ്ച് ഗർഭിണികൾക്ക് കോവിഡ്; രണ്ടു പേർ പ്രസവിച്ചു

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച് ഗർഭിണികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  ഇതില്‍ രണ്ടു പേരുടെ പ്രസവം നടന്നു. എല്ലാ രോഗികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു.

ആശുപത്രിയിൽ നേരത്തേ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ഏഴു പേര്‍ക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരും ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തിലുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ കോവിഡ് രോഗികളായ ഗര്‍ഭിണികള്‍ക്കു മാത്രമായിരിക്കും ചികിത്സ നല്‍കുക. ഈ വിഭാഗത്തിലെ മറ്റു രോഗികള്‍ക്ക് ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും ചികിത്സയ്ക്ക് ക്രമീകരണം ഏര്‍പ്പെടുത്തും.

ഗൈനക്കോളജി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണമുണ്ട്. ഒരാഴ്ച്ചത്തേക്ക് ഇവിടെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ ആഴ്ച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം നല്‍കണമെന്നും സൂപ്രണ്ട് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News