സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു,എറണാകുളത്ത് മൂന്നു പേര്‍ക്ക് രോഗ ബാധ

തിരുവനന്തപുരം:കൊവിഡ് 19 മായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നേരിയ ആശ്വാസമുള്ള ദിനം.പോസിറ്റീവ് കേസുകളില്‍ ചെറിയ ഇടിവുള്ളത് സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ വരും ദിനങ്ങളിലെ പരിശോധന നിര്‍ണായകം.

കൊവിഡ് രോഗിയുമായി അടുത്തിടപവകിയ കാസര്‍കോട്ടെ കൂടുതല്‍ പേര്‍ക്ക് പോസിറ്റീവ് ആകാത്തത് ജില്ലാ ഭരണകൂടത്തിന് ആശ്വാസമാണ്.സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രണ്ട് പേര്‍ പാലക്കാട്. മൂന്ന് പേര്‍ എറണാകുളത്ത്. രണ്ട് പേര്‍ പത്തനംതിട്ട, ഒരാള്‍ ഇടുക്കി, ഒരാള്‍ കോഴിക്കോട്. എന്നിങ്ങനെയാണ്.രോഗം ബാധിച്ചവരില്‍ നാല് പേര്‍ ദുബായില്‍ നിന്നാണ്. ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ്. മൂന്നാള്‍ക്ക് കോണ്ടാക്ടിലൂടെ ലഭിച്ചതാണ്. 12 പേരുടെ രോഗം സുഖപ്പെട്ടു.

തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേര്‍ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്. ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേര്‍ വീടുകളില്‍. 542 പേര്‍ ആശുപത്രികളില്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു. സംസ്ഥാനത്താകെ 118 പേര്‍ക്ക് വൈറസ് ബാധ വന്നതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേര്‍ വിദേശികള്‍. ബാക്കി 19 പേര്‍ക്ക് കോണ്ടാക്ട് മൂലമാണ്.

ഇന്നലെ നമ്മള്‍ സംസാരിച്ചതില്‍ നിന്ന് വ്യത്യസ്തമായ സസാഹചര്യമാണ് രാജ്യത്താകെ ഉണ്ടായത്. ഇന്നലെ രാത്രി രാജ്യത്താകെ ലോക്ക് ഡൌണ്‍ നടപ്പാക്കി. നമ്മളതിന് മുമ്പേ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതല്‍ ഗൌരവതരമാകുന്നു. നമ്മുടെ സംസ്ഥാനം നേരത്തേ കണ്ടത് പോലെത്തന്നെ, എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കണം. ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഈ കാര്യങ്ങളാണ് വിശദമായി പരിശോധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News