25.4 C
Kottayam
Thursday, April 25, 2024

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു,രണ്ട് മരണം

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.രണ്ടു പേര്‍ രോഗം ബാധിച്ച് മരിച്ചു.തിരുവനന്തപുരത്തും എറണാകുളത്തുമാണ് മരണം.സമ്പര്‍ക്കം മൂലം 234 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.143 പേര്‍ക്ക് രോഗം ഭേദമായി.കൊവിഡ് രോഗബാധിതരില്‍ 123 പേര്‍ വിദേശത്തു നിന്നെത്തിയവരാണ്.

ഇന്ന് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം ആറ്, ഇടുക്കി നാല്, എറണാകുളം മൂന്ന്,തൃശ്ശൂര്‍ 17, പാലക്കാട് ഏഴ്, മലപ്പുറം 15, കോഴിക്കോട് നാല്, കണ്ണൂ ഒന്ന് -. 1

3694 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 570 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 233809 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 6449 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 73768 സാമ്പിളുകള്‍ ശേഖരിച്ചു. 66636 സാമ്പിളുകള്‍ നെഗറ്റീവായി.
സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകള്‍ 195 ആയി. പുതുതായി 16 ഹോട്‌സ്‌പോട്ടുകളാണ് നിലവില്‍ വന്നത്.

ഇന്ന് ലഭിക്കുന്ന കണക്കുകള്‍ സംസ്ഥാനത്താകെ രോഗവ്യാപനം വര്‍ധിക്കുന്നതിന്റെ സൂചന. തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗബാധ. 46 പേര്‍ സമ്പര്‍ക്ക രോഗികള്‍. പുറമെ, എവിടെ നിന്ന് ബാധിച്ചതെന്ന് അറിയാത്ത 11 കേസുകളും ഉണ്ട്. ജില്ലയില്‍ നിരീക്ഷണം ശക്തമായി തുടരുന്നു

ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളിലെ 45 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. സാമൂഹിക അവബോധം വര്‍ധിപ്പിക്കാന്‍ നോട്ടീസ് വിതരണം, മൈക്ക് അനൌണ്‍സുമെന്റ് തുടങ്ങിയവ നടത്തുന്നു. ഇവിടെ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് റവന്യു-പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ദ്രുത പ്രതികരണ വിഭാഗത്തെ നിയോഗിച്ചു.

ഇന്നലെ വരെയുള്ള ജില്ലയിലെ കണക്കനുസരിച്ച് 18828 പേര്‍ വീടുകളിലും 1901 പേര്‍ വിവിധ സ്ഥാപനങ്ങളിലും രുതല്‍ നിരീക്ഷണത്തിലാണ്. ഇതുവരെ പൂന്തുറയില്‍ 1366 ആന്റിജന്‍ പരിശോധന നടത്തി. 262 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശോധന തുടരുന്നു. 150 കിടക്കകളുള്ള ട്രീറ്റ്മന്റ് സെന്റര്‍ ഉടന്‍ അവിടെ സജ്ജമാക്കും. മൊബൈല്‍ മെഡിസിന്‍ ഡിസ്‌പെന്‍സറി സജ്ജീകരിച്ചു.

മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വര്‍ഡുകളില്‍ രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ക്കശ നിലപാട് സ്വീകരിച്ചത്. ജനത്തിനുണ്ടാക്കുന്ന പ്രയാസം കണക്കിലെടുത്താണ് ഇവിടുത്തെ ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത്. മൂന്ന് വാര്‍ഡിലുമായി 8110 കാര്‍ഡ് ഉടമകളുണ്ട്. നിത്യോപയോഗ സാധനം എത്തിക്കാന്‍ അധിക സംവിധാനം ഒരുക്കി.

ആലപ്പുഴയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പുതിയ രോഗികള്‍. 87 പേര്‍. ഇതില്‍ 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാര്‍ക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതല്‍ രോഗവ്യാപന സാധ്യത. ചെല്ലാനം ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് പേര്‍ക്കും ഇതിലൊരാളുടെ കുടുംബാംഗങ്ങള്‍ക്കും രോഗം.

താമരക്കുളം, നൂറനാട്, കായംകുളം എന്നിവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം. ഐടിബിപി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇവിടെ എല്ലാവര്‍ക്കും വ്യക്തിഗത ക്വാറന്റൈന്‍ ഉറപ്പാക്കും. ക്യാംപിന് പുറത്ത് താമസിക്കുന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്വാറന്റൈനില്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാന്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരെ കമ്യൂണിറ്റി സെന്ററില്‍ നിയോഗിച്ചു.

പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. 25 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ ആന്റിജന്‍ ടെസ്റ്റിലൂടെ ജൂലൈ പത്തിന് നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം ഉള്ളവരാണ്. മലപ്പുറത്ത് 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 27ഉം സമ്പര്‍ക്കം മൂലമാണ്. മലപ്പുറത്ത് നാല് ക്ലസ്റ്ററുകളുണ്ട്. സമ്പര്‍ക്കത്തിലൂടെ പല മേഖലയിലും രോഗവ്യാപനം ഉണ്ടാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ്.

പൊന്നാനിയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി 25 ലേറെ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇവയിലൊന്നും തന്നെ വൈറസ് ഉറവിടം വ്യക്തമല്ല. 7266 ആന്റിജന്‍ ടെസ്റ്റ് പൊന്നാനിയില്‍ നടത്തി. 89 പോസിറ്റീവ് കേസുകള്‍ കണ്ടെത്തി. നഗരസഭാ പരിധിയില്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ ആവശ്യത്തിനും അത്യാവശ്യ കാര്യത്തിനുമല്ലാതെ ആരും പുറത്തിറങ്ങരുത്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ റേഷന്‍ കാര്‍ഡ് കൈവശം വയ്ക്കുകയും വേണം.

പാലക്കാട് ഇന്ന് രോഗം സ്ഥിരീകരിച്ചത് 48 പേര്‍ക്കാണ്. ജില്ലാശുപത്രി കൊവിഡ് ആശുപത്രിയാണ്. പുറമെ പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജും പാങ്ങോട് മെഡിക്കല്‍ കോളേജും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിക്കുന്നു. മറ്റ് ആശുപത്രികളിലും ഐസൊലേഷന്‍ സജ്ജീകരിച്ചു. കഞ്ചിക്കോട് കിന്‍ഫ്രയില്‍ ആയിരം കിടക്കയുള്ള ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് ഒരുക്കും. പുതൂര്‍, അഗളി, അട്ടപ്പാടി മേഖലയിലും പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.

എറണാകുളത്ത് 47 പേര്‍ക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 45 കണ്ടെയ്ന്‍മെന്റ് സോണ്‍ നിലവിലുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീക്ക് രോഗം ബാധിച്ചതിനാല്‍ ചെല്ലാനത്ത് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് 123 പ്രൈമറി കോണ്ടാക്ടും 243 സെക്കന്ററി കോണ്ടാക്ടും കണ്ടെത്തി. പ്രൈമറി കോണ്ടാക്ട് ടെസ്റ്റ് നടത്തി 13 പോസിറ്റീവ് കേസുകള്‍ ഇതുവരെ കണ്ടെത്തി. മേഖലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ജൂലൈ ഒന്‍പത്, പത്ത് തീയതികളിലായി ഫീല്‍ഡ് ടീം ആ പ്രദേശം സന്ദര്‍ശിച്ച് കൊവിഡ് രോഗലക്ഷണമുള്ള 163 പേരെ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിനോട് ബന്ധപ്പെട്ട് ജോലി ചെയ്ത മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിനാല്‍ ആലുവ മാര്‍ക്കറ്റിനെ ഒരു ക്ലസ്റ്ററായി പരിഗണിച്ചു. രോഗബാധയുള്ള വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇവിടെ 448 സാമ്പിളുകള്‍ ശേഖരിച്ചു. 24 പോസിറ്റീവ് കേസ് കണ്ടെത്തി.

തൃശ്ശൂരില്‍ 29 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. നാട്ടികയില്‍ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സെക്കന്റ് ലെയര്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കും. ഇവിടെ ആയിരം കിടക്കകള്‍ തയ്യാറാക്കും. മാര്‍ക്കറ്റുകളില്‍ നിയന്ത്രണം കര്‍ശനമാക്കി. തൃശ്‌സൂര്‍ പൊലീസ് ഓപറേഷന്‍ ഷീല്‍ഡ് നടപ്പാക്കുന്നു. മെഡിക്കല്‍ കോളേജില്‍ രണ്ട് നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജീകരിച്ച് പ്ലാസ്മ ചികിത്സ ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week