കൊറോണ: സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യ മന്ത്രി; 28 ദിവസത്തെ നിരീക്ഷണ കാലം

കാസര്‍കോട്: സംസ്ഥാനം കൊറോണ മുക്തമെന്ന് പ്രഖ്യാപിക്കാന്‍ 28 ദിവസത്തെ നിരീക്ഷണകാലം പൂര്‍ത്തിയാകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗം സംസ്ഥാനത്ത് ഫലപ്രദമായി തടയാനായെന്നും കാസര്‍കോട് റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ആദ്യം കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനുള്ളില്‍ തന്നെ രോഗം നിയന്ത്രിക്കാനായത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൊറോണ ബാധിതരായ മൂന്ന് പേരെയും തുടക്കത്തിലെ ഐസോലേഷന്‍ വാര്‍ഡില്‍ എത്തിക്കാനായാതാണ് രോഗം പടരാതിരിക്കാന്‍ കാരണമായത്. രോഗബാധിതരുടെ സ്ഥിതി മെച്ചപ്പെട്ട് വരികയാണ്. കുറച്ചു ദിവസം കൂടി ജാഗ്രത തുടരാന്‍ യോഗം തീരുമാനിച്ചു. നിലവില്‍ 3144 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 45 പേര്‍ ആശുപത്രികളിലാണ്.

കൊറാണ സ്ഥിരീകരിച്ച വ്യക്തിയെ നെഗറ്റീവ് റിസള്‍ട്ട് ആകും വരെ നിരീക്ഷിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. ചെക്ക് പോസ്റ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്നും, ജാഗ്രത തുടരുമെന്നും മന്ത്രി ഇ ചന്ദ്രശേഖന്‍ പറഞ്ഞു. അതേസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 811 ആയി. രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയെയും ഹോങ്കോങിനെയും ഭീതിയിലാഴ്ത്തിയ സാര്‍സ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൊറോണ മറികടന്നു. നിലവില്‍ 25 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News