മുഖ്യമന്ത്രിയെ കുടുക്കാൻ ഗൂഡാലോചന,ഇ.ഡിക്കെതിരെ മൊഴിയുമായി സ്വപ്നക്കൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റൊരു വനിതാപൊലീസ് കൂടി രംഗത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചുവെന്ന മൊഴിയുമായി മറ്റൊരു വനിതാ പൊലീസുകാരികൂടി രംഗത്തെത്തി. കഴിഞ്ഞ ദിവസം വനിതാകോണ്‍സ്റ്റബിള്‍ സിജി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് റെജിമോള്‍ എന്ന പൊലീസുകാരിയും സമാനമായ മൊഴിയുമായി രംഗത്തുവന്നത്.

രണ്ടുപേരും സ്വപ്ന സുരേഷിന്റെ എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഓഗസ്റ്റ് 13ന് രാത്രി വളരെ വൈകിയും സ്വപ്നയെ എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ വലിയ സമ്മര്‍ദ്ദം ഇ.ഡി ഉദ്യോഗസ്ഥര്‍ ചെലുത്തി. ലോക്കറിലെ പണം ശിവശങ്കര്‍ നല്‍കിയതാണെന്നും ശിവശങ്കറിന് ഈ പണം നല്‍കിയത് മുഖ്യമന്ത്രിയാണെന്നും പറയാന്‍ ഇ.ഡി ഡിവൈ.എസ് പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടുവെന്നാണ് റെജിമോള്‍ മൊഴി നല്‍കിയത്.

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം നല്‍കിയെന്നും സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോൾ മൊഴി നൽകി. സ്വപ്നയുടേതായി പുറത്തുവന്ന ശബ്ദ സന്ദേശത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെയാണ് ഇവർ മൊഴി നല്‍കിയത്.

മുഖ്യമന്ത്രി, സ്പീക്കര്‍, മൂന്ന് മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നാലെയാണ് ഇ.ഡിക്കെതിരെ വനിതാ പൊലീസിന്റെ മൊഴികള്‍ പുറത്തുവരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News