25.5 C
Kottayam
Thursday, May 9, 2024

ഗുജറാത്ത് കലാപം മോദിയെ പ്രതി ചേര്‍ക്കാന്‍ കോണ്‍ഗ്രസ് ഗൂഡാലോചന നടത്തി,മുപ്പതുലക്ഷം രൂപ തീസ്ത സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ എത്തിച്ച് നല്‍കിയെന്ന് പ്രത്യേക അന്വേഷണസംഘം

Must read

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ പ്രതിചേര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.). ഗുജറാത്തില്‍ അധികാരത്തിലിരുന്ന മോദിസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍, മുപ്പതുലക്ഷം രൂപ തീസ്ത സെതല്‍വാദിന് അഹമ്മദ് പട്ടേല്‍ എത്തിച്ച് നല്‍കിയെന്നും അന്വേഷണസംഘം പറയുന്നു. എസ്.ഐ.ടി. അഹമ്മദാബാദ് സെഷന്‍സ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുന്‍ രാജ്യസഭാംഗവും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായിരുന്ന അഹമ്മദ് പട്ടേലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികള്‍ക്ക് വ്യാജരേഖകള്‍ നല്‍കിയെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്ത തീസ്ത സെതല്‍വാദ്, ആര്‍.ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരാണ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ ഗൂഢാലോചന നടത്തിയത് എന്നാണ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത്. കലാപം നടന്ന് നാല് മാസങ്ങള്‍ക്കുശേഷം തീസ്ത സെതല്‍വാദും, സഞ്ജീവ് ഭട്ടും ഡല്‍ഹിയില്‍ എത്തി രഹസ്യമായി അഹമ്മദ് പട്ടേലിനെ കണ്ടിരുന്നു. അക്കാലത്ത് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിയുടെ മറ്റ് ചില ദേശീയ നേതാക്കളുമായും തീസ്ത കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗുജറാത്തിലെ പല പ്രമുഖ ബി.ജെ.പി. നേതാക്കളെയും കലാപക്കേസില്‍ പ്രതിയാക്കാന്‍ ഈ കൂടിക്കാഴ്ചകളില്‍ തീരുമാനമായിരുന്നതായി സത്യവാങ്മൂലത്തില്‍ പ്രത്യേക അന്വേഷണ സംഘം അവകാശപ്പെട്ടിട്ടുണ്ട്.

കലാപത്തിന് തൊട്ടുപിന്നാലെ തീസ്ത സെതല്‍വാദും അഹമ്മദ് പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയില്‍ പട്ടേല്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ തീസ്തയ്ക്ക് കൈമാറിയതായുള്ള സാക്ഷിമൊഴിയും സത്യവാങ്മൂലത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്കുശേഷം അഹമ്മദാബാദിലെ ഷാഹിബൗഗിലുള്ള സര്‍ക്യൂട്ട് ഹൗസില്‍വച്ച് അഹമ്മദ് പട്ടേല്‍ 25 ലക്ഷം രൂപ തീസ്റ്റ സെതല്‍വാദിന് നല്‍കി. ഈ പണം കലാപബാധിതരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കല്ല ഉപയോഗിച്ചത്. നിരവധി രാഷ്ട്രീയ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തതായി സത്യവാങ് മൂലത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്.

രാജ്യസഭാംഗമാകാന്‍ തീസ്ത സെതല്‍വാദ് ആഗ്രഹിച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ജാവേദ് അക്തര്‍, ശബാന ആസ്മി എന്നിവരെ രാജ്യസഭാംഗമാക്കിയപ്പോള്‍ തന്നെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് തീസ്ത ചോദിച്ചതായി സാക്ഷിമൊഴിയെ ഉദ്ധരിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തീസ്ത സെതല്‍വാദ്, ആര്‍.ബി ശ്രീകുമാര്‍ എന്നിവരുടെ ജാമ്യത്തെ എതിര്‍ത്ത് നല്‍കിയ സത്യവാങ് മൂലത്തിലാണ് ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week