മുംബൈ: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയുടെ (Smriti Irani) മകൾക്കെതിരെ പരാതി. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചു. മകൾ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള സില്ലി സോൾസ് കഫേ ആന്‍ഡ് ബാറിനെതിരെയാണ് നോട്ടീസ്. വടക്കൻ ഗോവയിയിലാണ് ഈ ബാര്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ മാസമാണ് ബാറിന്‍റെ ലൈസന്‍സ് പുതുക്കി നല്‍കിയത്. എന്നാല്‍, 2021 മെയ് 17ന് മരണപ്പെട്ടയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കി നല്‍കിയിരിക്കുന്നതെന്നാണ് ഒരു അഭിഭാഷകന്‍ നല്‍കിയിട്ടുള്ള പരാതിയില്‍ പറയുന്നത്. ലൈസന്‍സ് പുതുക്കുന്നതിനായി വ്യാജ രേഖകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും വിവരാവകാശ പ്രവർത്തകനായ ഐറിസ് റോഡ്രിഗസ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
2021ല്‍ മരണപ്പെട്ട മുംബൈ സ്വദേശി ആന്‍റണി ഗാമ എന്നയാളുടെ പേരില്‍ ഈ വര്‍ഷം ജൂണ്‍ 22നാണ് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയത്. റെസ്റ്റോറന്‍റുകൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കാവു എന്ന നിയമം സോയിഷ് ഇറാനിക്കായി ഇളവ് ചെയ്തെന്നും പരാതിയിലുണ്ട്. വിശദീകരണം തേടിയാണ് എക്സൈസ് കമ്മീഷണർ നോട്ടീസ് അയച്ചിരിക്കുന്നത്.

