ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കൾക്കെതിരേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (സി.ജെ.പി.) ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രീയ വൃത്തങ്ങളുടെയും കടുത്ത ഇടപെടലുകളെത്തുടർന്നാണ് ഈ നീക്കമെന്ന ആരോപണം ഉയർന്നതോടെ രാജ്യത്ത് പുതിയ ഡിജിറ്റൽ രാഷ്ട്രീയ ചർച്ചകൾക്ക് ഇത് തിരികൊളുത്തിയിരിക്കുകയാണ്. പാർട്ടി രൂപംകൊണ്ട് വെറും ഒരാഴ്ച തികയുമ്പോൾ തന്നെ ഭരണകക്ഷിയായ ബി.ജെ.പി.യുടെ ഔദ്യോഗിക അക്കൗണ്ടിനെക്കാൾ കൂടുതൽ ഫോളോവേഴ്സിനെ തങ്ങൾ സ്വന്തമാക്കി എന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച സി.ജെ.പി.യുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂർണ്ണമായി റദ്ദാക്കപ്പെട്ടത്.
‘നമ്മൾ പ്രതീക്ഷിച്ചതുപോലെ തന്നെ കോക്രോച്ച് ജനതാപാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു’വെന്ന് ഈ ഡിജിറ്റൽ കൂട്ടായ്മയ്ക്ക് രൂപംനൽകിയ പ്രമുഖ ഓൺലൈൻ ആക്ടിവിസ്റ്റ് അഭിജിത് ദീപ്കെ സ്വന്തം എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ കുറിച്ചു. എന്നാൽ ഈ വിലക്കുകൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ‘പാറ്റകൾ തിരിച്ചെത്തി’ (കോക്രോച്ചസ് ഈസ് ബാക്ക്) എന്ന പേരിൽ എക്സിൽ അവർ പുതിയ അക്കൗണ്ട് ആരംഭിക്കുകയുണ്ടായി. വ്യാഴാഴ്ച രാത്രിയോടെ തന്നെ എക്സിലെ ഈ പുതിയ അക്കൗണ്ടിന് 65,000-ത്തിലേറെ ഫോളോവേഴ്സിനെയാണ് ലഭിച്ചത്. ‘ഞങ്ങളെ അത്രപെട്ടെന്ന് ഒഴിവാക്കാമെന്നു കരുതിയോ? പാറ്റകൾ ഒന്നിച്ച് മരിക്കുന്നില്ല’ എന്ന കടുത്ത അടിക്കുറിപ്പും പുതിയ അക്കൗണ്ടിലൂടെ ഇവർ പങ്കുവെച്ചിട്ടുണ്ട്.
പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളായ തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്‌ത്ര, കീർത്തി ആസാദ് തുടങ്ങിയവർ നേരത്തെ തന്നെ സി.ജെ.പി.ക്ക് തങ്ങളുടെ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സി.ജെ.പി.യുടെ പുതിയ അക്കൗണ്ട് എല്ലാവരും പിന്തുടരണമെന്നും സർക്കാരിന്റെ ഔദ്യോഗിക അക്കൗണ്ടുകൾ കൂട്ടത്തോടെ അൺഫോളോ ചെയ്യണമെന്നും പ്രശസ്ത സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവ് വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. സി.ജെ.പി.യുടെ അക്കൗണ്ട് നീക്കിയതിലൂടെ കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും പൊള്ളത്തരവുമാണ് വെളിച്ചത്തായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, മനുഷ്യാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് തുടങ്ങിയ പ്രമുഖരും സി.ജെ.പി.ക്ക് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഒരു കോടതി വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമർശങ്ങൾക്കുള്ള പരിഹാസ രൂപേണയുള്ള മറുപടിയായാണ് ‘കോക്രോച്ച് ജനത പാർട്ടി’ എന്ന പേര് രൂപപ്പെട്ടത്. തൊഴിലില്ലാത്ത ചില യുവാക്കളെയും ഓൺലൈൻ ആക്ടിവിസ്റ്റുകളെയും പരാമർശിക്കവേ ചീഫ് ജസ്റ്റിസ് അവരെ ‘പാറ്റകൾ’ (cockroaches), ‘പരാദങ്ങൾ’ (parasites) എന്നിവയോട് ഉപമിച്ചത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ജനരോഷത്തിനും പ്രതിഷേധങ്ങൾക്കും ഇടവെച്ചിരുന്നു. രാജ്യത്തെ സാധാരണക്കാരായ യുവാക്കളെ അപമാനിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ഈ വാക്കുകളാണ് ഈ പ്രസ്ഥാനത്തിന് പിന്നിലെ വൈകാരികമായ പ്രേരണയെന്ന് അഭിജീത് ദീപ്കെ പിന്നീട് പറയുകയുണ്ടായി.
“നമുക്ക് ആവിഷ്‌കാര സ്വാതന്ത്ര്യവും അവകാശങ്ങളും നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ പരമോന്നത സംരക്ഷകനായ ചീഫ് ജസ്റ്റിസിൽനിന്നുതന്നെ സാധാരണക്കാരായ യുവാക്കൾക്കെതിരെ അത്തരം മോശം പരാമർശങ്ങൾ ഉണ്ടായതെന്നത് ഏറെ വേദനിപ്പിക്കുന്നതാണ്,” എന്നാണ് അഭിജീത് ഒരഭിമുഖത്തിൽ വ്യക്തമാക്കിയത്. തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചതാണെന്നും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് തൊഴിൽ മേഖലകളിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന ചില തട്ടിപ്പുകാരെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് ഔദ്യോഗിക വിശദീകരണം നൽകിയെങ്കിലും ഓൺലൈൻ പ്രതിഷേധം തണുപ്പിക്കാനായില്ല. വരും ദിവസങ്ങളിൽ ഈ ഡിജിറ്റൽ പ്രതിഷേധം തെരുവ് സമരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ അണിയറ പ്രവർത്തകരുടെ നീക്കം.
The Instagram account of the ‘Cockroach Janata Party’ (CJP), formed in protest against controversial remarks by Supreme Court Chief Justice Surya Kant, has been suspended in India. CJP founder Abhijit Dipke announced the suspension on X (formerly Twitter) shortly after claiming the group had surpassed the BJP’s follower count within a week. While political and social activists like Mahua Moitra, Prashant Bhushan, and Yogendra Yadav have extended support, the youth-led digital movement has bounced back with a new handle on X to continue their protest.


