നാളെയും മറ്റന്നാളും വീട്ടില്‍ തന്നെ ഇരിക്കൂ, അവശ്യ യാത്രകള്‍ക്ക് സത്യവാങ്മൂലം കരുതണം; മുഖ്യമന്ത്രി

തിരുവനന്തപുരം: നാളെയും മറ്റന്നാളും കുടുംബത്തിനായി മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ദിവസങ്ങളില്‍ വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി പൊതുവില്‍ അംഗീകരിക്കുന്നുണ്ട്. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താമെന്നും അദ്ദേഹം അറിയിച്ചു. അടഞ്ഞ സ്ഥലങ്ങളില്‍ 75 പേര്‍ക്കും തുറസായ ഇടങ്ങളില്‍ 150 പേര്‍ക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയര്‍ന്ന സംഖ്യയാണ്. കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങില്‍ 50 പേരേ പങ്കെടുക്കാവൂ. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

ദീര്‍ഘദൂര യാത്ര ഒഴിവാക്കണം. അവശ്യ യാത്രകള്‍ക്ക് പോകുന്നവര്‍ സ്വന്തമായി തയാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിന്‍, വിമാന സര്‍വീസുകള്‍ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം. ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങുന്നവര്‍ സത്യപ്രസ്താവന കയ്യില്‍ കരുതണം. പാല്‍, പത്രം, ജലവിതരണം, വൈദ്യുതി, മാധ്യമം തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

വീടുകളില്‍ മത്സ്യമെത്തിച്ച് വില്‍ക്കാം. വില്‍പനക്കാര്‍ മാസ്‌ക് ധരിക്കണം. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇതിനായി യാത്ര ചെയ്യാം. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന രക്ഷിതാക്കള്‍ ഉടന്‍ മടങ്ങണം. കൂടി നില്‍ക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടല്‍ നടത്താനും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News