നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി നടക്കുന്നൂ, ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്,പി.ആര്‍ ഏജന്‍സി ആരോപണത്തിന് മുഖ്യമന്ത്രിയുടെ മാസ് മറുപടി

തിരുവനന്തപുരം:കൊവിഡ് കാലത്തെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും സര്‍ക്കാര്‍ അനുകൂല വാര്‍ത്തകള്‍ക്കുമ പിന്നില്‍ പി.ആര്‍.ഏജന്‍സികളാണെന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.

തന്നെ ഈ നാടിനറിയാമെന്നും മാധ്യമപ്രവര്‍ത്തകരെ ആദ്യമായി കാണുന്നയാളല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വാര്‍ത്താസമ്മേളനം പിആര്‍ ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം നടത്തുന്നതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി നടക്കുന്നൂ, ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നില്‍ക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ ഇതാദ്യമായി കാണുകയല്ല. താന്‍ പറയുന്ന കാര്യങ്ങളില്‍ മറ്റാരുടെയെങ്കിലും ഉപദേശം തേടുന്ന ശീലം എനിക്കുണ്ടെന്ന് സാമന്യബുദ്ധിയുള്ളവരാരും പറയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ചൊവ്വാഴ്ച 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എല്ലാവരും പുറത്ത് നിന്ന് വന്നവരാണ്. ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്നുമെത്തി. 8 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇവരില്‍ 6 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മറ്റു രണ്ട് പേരില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നും ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയതാണ്. ഇന്ന് ആരും രോഗമുക്തി നേടിയില്ല. സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 142 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് പുതുതായി 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ 72,000 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 71,445 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 46,958 സാംപിളുകള്‍ പരിശോധിച്ചു. ഫലം വന്നവയില്‍ 45,527 സാംപിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്ത് നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകള്‍ ആണുള്ളത്. കണ്ണൂരിലെ പാനൂര്‍ നഗരസഭ, മയ്യില്‍, ചൊക്ലി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് ഇന്ന് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹോട്ട് സ്‌പോട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News