തിരുവനന്തപുരം: കേരളത്തിന്റെ തീരത്ത് അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദ്ദവും തീരത്ത് മെല്ലെ മെല്ലെയുണ്ടാകുന്ന മാറ്റങ്ങളും ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണാമാകുമെന്ന് ശാസ്ത്രജ്ഞര്‍.പേമാരിയും പ്രളയവും വരള്‍ച്ചയും അതിശൈത്യവും മാത്രമല്ല മാറുന്ന കാലാവസ്ഥയുടെ അടയാളങ്ങളെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
കൊച്ചിയും ആലപ്പുഴയും അടക്കം കേരളത്തിന്റെ ഒട്ടുമിക്ക തീരനഗരങ്ങളും വെള്ളത്തിനടിയിലായേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ശംഖുമുഖം തീരത്തിന് സമീപം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ കടലെടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
നീണ്ട മഴക്കാലം, നീണ്ട വേനല്‍ക്കാലം, കേരളത്തിന്റെ കടലിനെയും കായലിനെയും ആവാസവ്യവസ്ഥയെയും അതിസൂക്ഷ്മമായി പരിപാലിച്ചിരുന്നത് ഈ നീണ്ട സീസണുകളായിരുന്നുവെന്നും പക്ഷെ 2017ലെ ഓഖി ദുരന്തത്തിന് ശേഷം കേരളവും കാലാവസ്ഥ വ്യതിയാനം നേരിട്ട് അനുഭവിച്ച് അറിഞ്ഞു തുടങ്ങിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കേരളത്തിന്റെ തീരങ്ങല്‍ നിനിന്ന് പോന്നിരുന്നത് കാലവര്‍ഷക്കാലത്ത് കടല്‍ കൊടുപോകുന്ന മണലൊക്കെയും തുലാവര്‍ഷക്കാലത്ത് കടല്‍ തിരിച്ച് കൊണ്ടിടാറാണ് ചെയ്യുക. പിന്നെ നാല് മാസത്തോളം നീണ്ട ശാന്തതയുമായിരിക്കും. എന്നാല്‍ അശാസ്ത്രീയമായ തുറമുഖ നിര്‍മാണങ്ങളും പുലിമുട്ടുകളും കടല്‍ഭിത്തികളും കയ്യേറ്റങ്ങളും, മണല്‍ വാരലും തീരങ്ങളിലെ സ്വാഭാവികത തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്.
കാലാവസ്ഥ മാറ്റങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ഫലത്തില്‍ നേരിയ മാറ്റങ്ങള്‍ പോലും വലിയ തോതില്‍ പ്രതിഫലിച്ച് തുടങ്ങുകയുമായിരുന്നു. കാലം തെറ്റി പെയ്യുന്ന മഴയും തുടര്‍ച്ചയായ ചുഴലിക്കാറ്റുകളും ന്യൂനമര്‍ദ്ദങ്ങളും കൂടെയായതോടെ തീരം തീര്‍ത്തും ദുര്‍ബലമാവുകയും ഓഖിക്ക് ശേഷം ശംഖുമുഖം ഇടിഞ്ഞതും വലിയതുറ ശോഷിച്ചതും ഇതിന് ഉദാഹരണമാണെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ദേശീയ തീര ഗവേഷണ കേന്ദ്രത്തിന്റ കണക്ക് പ്രകാരം കേരളത്തിന്റെ 41% തീരമേഖലയിലും മാറ്റങ്ങള്‍ പ്രകടമാണെന്നാണ്. 37% ശതമാനം തീരപ്രദേശം മാത്രമാണ് സുരക്ഷിതമായിട്ടുള്ളത്. യുഎസ് ആസ്ഥാനമായ ക്ലൈമറ്റ് സെന്‍ട്രലിന്റെ നിഗമനങ്ങള്‍ അനുസരിച്ച് ചുവപ്പില്‍ കാണുന്ന കേരളത്തിന്റെ തീരങ്ങളൊക്കെയും അപകടത്തിലാണെന്നും കടല്‍നിരപ്പിന് താഴെയുള്ള പ്രദേശങ്ങളൊക്കെ കടലെടുക്കുമെന്നുമാണ്. കടലിന്റെ ചൂട് കൂടുന്നതും മത്സ്യസമ്ബത്തിലെ മാറ്റങ്ങളും ഒക്കെ മറ്റ് അന്തരഫലങ്ങളായാണ് കണക്കാക്കുന്നത്.
തീരശോഷണം നിയന്ത്രിക്കാനായില്ലെങ്കില്‍, ഇനിയുള്ള കാലാവസ്ഥ മാറ്റങ്ങളെ കേരളം താങ്ങില്ലെന്നാണ് കണ്ടെത്തല്‍. ബാക്കിയുള്ള തീരമെങ്കിലും സംരക്ഷിക്കുക, നഷ്ടപ്പെട്ട തീരം വീണ്ടെടുക്കുക. കാലാവസ്ഥവ്യതിയാനത്തോട് മല്ലിടാന്‍ ഇത് മാത്രമാണ് ഒരു പോംവഴിയായി അധികൃതര്‍ പറയുന്നത്.

