കുന്ദമംഗലം കോളജില്‍ സംഘര്‍ഷം;10 പേര്‍ക്ക് സസ്പെന്‍ഷന്‍, വീണ്ടും തെരഞ്ഞെടുപ്പ് നടത്തും

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ഗവണ്മെന്‍റ് കോളേജിൽ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷത്തെതുടര്‍ന്ന്  വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. ഈ ആവശ്യം ഉന്നയിച്ച് കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകശാലക്ക് കത്തയച്ചു. സംഘര്‍ഷത്തെതുടര്‍ന്ന് കോളേജിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു.

സംഘര്‍ഷത്തില്‍ എസ്എഫ്ഐ-കെഎസ് യു പ്രവര്‍ത്തക്കെതിരെയും കോളജ് അധികൃതര്‍ നടപടിയെടുത്തു. സംഭവത്തില്‍ എസ് എഫ് ഐ, കെ എസ് യു സംഘടനകളില്‍ ഉള്‍പ്പെട്ട പത്തു വിദ്യാര്‍ത്ഥികളെ സസ്‌പെൻഡ് ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.

കുന്നമംഗലം ഗവൺമെന്‍റ് കോളേജ് തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം എന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാലയെ സമീപിച്ചെന്ന് പ്രിൻസിപ്പൽ ജിസ ജോസ് പറഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞുവെന്നായിരുന്നു കെഎസ്യുവിന്‍റെ ആരോപണം.

സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘര്‍ഷത്തെതുടര്‍ന്ന് ഫലപ്രഖ്യാപനം നിര്‍ത്തിവെക്കുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News