കൊവിഡ് വാക്‌സിനുമായി ചൈന; ഈ വര്‍ഷം അവസാനം മരുന്ന് വിപണിയില്‍ എത്തിയേക്കും, പ്രതിവര്‍ഷം 12 കോടി വാക്‌സിന്‍ നിര്‍മിക്കും

ബീജിംഗ്: കൊവിഡ് രോഗപ്രതിരോധത്തിന് വാക്‌സിന്‍ നിര്‍മിക്കാനുള്ള പരീക്ഷണങ്ങള്‍ പല രാജ്യങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലും വാക്‌സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ചൈനീസ് സര്‍ക്കാര്‍ അധീനതയിലുള്ള പൊതുമുതല്‍ ഭരണ-മേല്‍നോട്ട സമിതിയുടെ അക്കൗണ്ടിലാണ് കൊവിഡ് വാക്‌സിനെ കുറിച്ചുള്ള പുതിയ വിവരമുള്ളത്.

ബീജിംഗ് ഇന്‍സ്റ്റിറ്ര്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്‌സും ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പും ചേര്‍ന്ന് കണ്ടെത്തിയ വാക്‌സിന്‍ രണ്ടാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നുമുതല്‍ ആരംഭിക്കുന്ന വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ണ്ണമായും അണുവിമുക്തമായ സാഹചര്യത്തിലാകും.

ഇത്തരത്തില്‍ 10 കോടി മുതല്‍ 12 കോടി വരെ വാക്‌സിനുകള്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാനാണ് ശ്രമം. നൂറോളം കമ്ബനികളാണ് ലോകമാകെ കൊവിഡ് വാക്‌സിന്‍ കണ്ടെത്താന്‍ നിരന്തര പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതില്‍ ചൈനയിലെ അഞ്ച് കമ്ബനികള്‍ മനുഷ്യനിലെ പരീക്ഷണ ഘട്ടം വരെയെത്തി നില്‍ക്കുന്നു. ലോകത്ത് ആദ്യ കൊവിഡ് വാക്‌സിന്‍ കണ്ടെത്താന്‍ പൂര്‍ണസമയം നിരീക്ഷണങ്ങളാണ് ചൈന നടത്തുന്നത്.

വാക്‌സിന്‍ കണ്ടെത്തിയാല്‍ മനുഷ്യരാശിയുടെ നന്മക്ക് ലോകം മുഴുവന്‍ അത് വിതരണം ചെയ്യുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അറിയിച്ചിട്ടുണ്ട്. നിര്‍വീര്യമാക്കിയ കൊവിഡ് രോഗാണുവിനെ ഉപയോഗിച്ചാണ് പുതിയ വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News